
ന്യൂദല്‍ഹി: സൈപ്രസില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ താന്‍ പങ്കെടുക്കില്ലെന്ന ഇന്ത്യന്‍ വനിത ചെസ് താരം കൊനേരു ഹംപിയുടെ നിലപാട് അംഗീകരിച്ച് ഫിഡെ. സൈപ്രസിന് പകരം കൊനേരു ഹംപിയ്‌ക്ക് മറ്റൊരു സ്ഥലം മത്സരത്തിനായി ഫിഡെ വാഗ്ദാം ചെയ്യുകയും ചെയ്തു.
ഇറാന്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ സൈപ്രസില്‍ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചാണ് കൊനേരു ഹംപി കളിക്കാന്‍ കഴിയില്ലെന്ന നിലപാട് എടുത്തത്. മറ്റൊരു കളിസ്ഥലം അനുവദിച്ചില്ലെങ്കില്‍ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായും പിന്മാറുമെന്ന് കൊനേരു ഹംപി അറിയിച്ചിരുന്നു.
സൈപ്രസ് എന്ന രാജ്യം മധ്യേഷ്യയില്‍ പൂർണ്ണമായും ഉൾപ്പെടുന്നില്ലെങ്കിലും, മാർച്ച് 1 ന് ഇവിടുത്തെ ബ്രിട്ടീഷ് വ്യോമതാവളത്തില്‍ ഡ്രോൺ ആക്രമണം നടന്നിരുന്നു. മാർച്ച് 28 മുതൽ ഏപ്രിൽ 16 വരെയാണ് വനിതാ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റ്. ലോക ചെസ് കിരീടത്തിന് ലോകചാമ്പ്യനെ നേരിടാനുള്ള താരത്തെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍നിന്നാണ് കണ്ടെത്തുക എന്നതിനാല്‍ ഈ ടൂര്‍ണ്ണമെന്‍റിന് വലിയ പ്രാധാന്യമുണ്ട്.






