
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി വേർപിരിഞ്ഞു. തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേർന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതാണ് സഖ്യം തകരാൻ കാരണമായത്. 108 സീറ്റുകൾ നേടിയ വിജയ്‍യുടെ പാർട്ടിക്ക് 5 എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ, ദേശീയ തലത്തിലുള്ള ‘ഇന്ത്യ’ മുന്നണി തന്നെ ഇല്ലാതായെന്ന് ഡിഎംകെ പ്രഖ്യാപിച്ചു. ദീർഘകാല സുഹൃത്തായ തങ്ങളെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നും വഞ്ചിച്ചുവെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ തുറന്നടിച്ചു.
മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഡിഎംകെ എംഎൽഎമാരുടെ അടിയന്തര യോഗം കോൺഗ്രസിനെതിരെ കടുത്ത ഭാഷയിലുള്ള നാല് പ്രമേയങ്ങൾ പാസാക്കി. കോൺഗ്രസ് തങ്ങളുടെ പഴയ സ്വഭാവം മാറ്റിയിട്ടില്ലെന്നും ബിജെപി ഇതര സംസ്ഥാനങ്ങളോട് കാണിക്കുന്ന അതേ മോശം സമീപനമാണ് തമിഴ്‌നാട്ടിലും കാട്ടിയതെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡിഎംകെ വിരുദ്ധ പ്രസ്താവനകൾ നടത്തിയ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് സംരക്ഷിക്കുകയായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. ഭാവി പരിപാടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ യോഗം പൂർണ്ണമായി ചുമതലപ്പെടുത്തി.
Also Read; തമിഴകത്ത് രാഷ്ട്രീയ അനിശ്ചിതത്വം; ഗവർണറെ കണ്ട് എടപ്പാടി പളനിസ്വാമി! വിജയ്‌യെ തടഞ്ഞ് ഭൂരിപക്ഷ കടമ്പ
സിപിഐ, സിപിഎം, വിസികെ തുടങ്ങിയ മറ്റ് സഖ്യകക്ഷികളുടെ നിലപാടും ഇപ്പോൾ സജീവ ചർച്ചയായിട്ടുണ്ട്. ഇവർക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും ആരെയും ഡിഎംകെ നിർബന്ധിക്കില്ലെന്നും പാർട്ടി വ്യക്തമാക്കി. വിജയ്‍യുടെ പാർട്ടിയുമായി കൈകോർക്കാനുള്ള കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഈ രാഷ്ട്രീയ അട്ടിമറി ദേശീയ തലത്തിലും വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.
The post തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ appeared first on Express Kerala.






