
കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്തെത്തി. പാർട്ടിയിലെ ഈ ചർച്ചകൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും നാട്ടുകാർ ഇതൊക്കെ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം മനസ്സിലാക്കിയുള്ള തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അന്തിമ തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മനസ്സിൽ വിചാരിച്ച ആളല്ല മുഖ്യമന്ത്രിയാകുന്നതെങ്കിൽ പോലും ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം ആ പേര് വെളിപ്പെടുത്തുമെന്നും, ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, കേരളത്തിലെ പുതിയ എംഎൽഎമാരുടെ നിലപാടുകൾ ചോദിച്ചറിഞ്ഞ എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള മത്സരത്തിൽ ഇരുവിഭാഗവും ഭൂരിപക്ഷം അവകാശപ്പെടുന്നുണ്ട്. സതീശന് ഘടകകക്ഷികളുടെ പിന്തുണ കരുത്താകുമ്പോൾ, ഇരുപതിലേറെ എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ചെന്നിത്തല പക്ഷം വാദിക്കുന്നത്.
Also Read:മുഖ്യമന്ത്രി ചർച്ച ഡൽഹിയിലേക്ക്! നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും; തീരുമാനം നിർണായകം
ഇതിനിടെ, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലീം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന യുഡിഎഫിനുള്ളിൽ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. കോൺഗ്രസിലെ അധികാരത്തർക്കത്തിലേക്ക് ലീഗിനെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിൽ പാർട്ടിയിൽ കടുത്ത അമർഷമുണ്ട്. മുന്നണി രാഷ്ട്രീയം എന്നത് ഒരു പാർട്ടിയുടെ മാത്രം തീരുമാനമല്ലെന്നും മധ്യപ്രദേശിലെ രാഷ്ട്രീയ അനുഭവം കോൺഗ്രസ് മറക്കരുതെന്നും കെഎംസിസി നേതാവ് പുത്തൂർ റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു. പുതിയ സർക്കാർ രൂപീകരണ ചർച്ചകൾക്കിടയിൽ ഉയരുന്ന ഇത്തരം പരസ്യപ്രതികരണങ്ങൾ മുന്നണി ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
The post ഫ്ലക്സ് വലിപ്പം മുഖ്യമന്ത്രിയെ നിശ്ചയിക്കില്ല! നിലപാട് വ്യക്തമാക്കി മുരളീധരൻ; കോൺഗ്രസിൽ കരുനീക്കങ്ങൾ ശക്തം appeared first on Express Kerala.






