
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വന്നതിനെത്തുടർന്ന് ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കായി പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാലുടൻ തുറസായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടണമെന്നും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും നിർദ്ദേശമുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ടെറസിലോ പറമ്പിലോ കളിക്കുന്നത് ഒഴിവാക്കണമെന്നും മരച്ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
The post സംസ്ഥാനത്ത് മഴ ശക്തമാകുന്നു! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം appeared first on Express Kerala.









