
രാജ്യം ഒട്ടാകെ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ സിബിഐ അന്വേഷണം നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ ഉന്നതരിലേക്ക് നീളുന്നതായി സൂചന. എൻടിഎയിലെ ഒരു പ്രധാന ഉദ്യോഗസ്ഥൻ നിലവിൽ സിബിഐയുടെ കർശന നിരീക്ഷണത്തിലാണെന്ന് ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അന്വേഷണത്തിന്റെ രഹസ്യസ്വഭാവം മുൻനിർത്തി ഈ ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നീറ്റ് പരീക്ഷയ്ക്കായി ചോദ്യപേപ്പർ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയിലെ അധ്യാപകർ കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായതോടെയാണ് എൻടിഎയ്ക്കുള്ളിലെ ഉന്നതരുടെ പങ്കിനെക്കുറിച്ചുള്ള ശക്തമായ സൂചനകൾ സിബിഐക്ക് ലഭിക്കുന്നത്. മഹാരാഷ്ട്രയിലെ പൂണെയിൽ നിന്ന് സിബിഐ പിടികൂടിയ മനീഷ സഞ്ജയ് വാഗ്മാരെ എന്ന പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ചോർച്ചയുടെ വേരുകൾ എൻടിഎയുടെ തലപ്പത്തേക്ക് നീളുന്നത് വ്യക്തമായത്. ഇതിന്റെ തുടർച്ചയായി ലാത്തൂരിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണി, പുണെയിലെ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
Also Read:രാജസ്ഥാനിൽ രാജധാനി എക്സ്പ്രസിന്റെ എസി കോച്ചിന് തീപിടിച്ചു; ആളപായമില്ല
കേന്ദ്ര ഏജൻസിയുടെ കണ്ടെത്തലുകൾ പ്രകാരം, എൻടിഎയിലെ ഈ ഉന്നത ഉദ്യോഗസ്ഥൻ മുഖേന ഏപ്രിൽ 27-ന് തന്നെ മനീഷ വാഗ്മാരെയ്ക്ക് ചോദ്യപേപ്പറും അതിന്റെ ഉത്തരസൂചികകളും ചോർത്തി നൽകിയിരുന്നു. അറസ്റ്റിലായ ബയോളജി പ്രൊഫസർ മനീഷ മന്ഥാരെയാണ് മനീഷ വാഗ്മാരെയ്ക്ക് കെമിസ്ട്രി പ്രൊഫസറായ കുൽക്കർണിയെ പരിചയപ്പെടുത്തി നൽകുന്നത്. തുടർന്ന് കുൽക്കർണിയിൽ നിന്ന് ചോദ്യങ്ങൾ കരസ്ഥമാക്കിയ മനീഷ വാഗ്മാരെ, കേസിലെ മറ്റൊരു പ്രധാന പ്രതിയായ ധനഞ്ജയ് ലോഖാന്ധെ ഉൾപ്പെടെയുള്ള ഇടനിലക്കാർക്ക് ഇത് വൻ തുകയ്ക്ക് വിൽക്കുകയായിരുന്നു.
പ്രൊഫസർ കുൽക്കർണിയുടെ വസതിയിൽ പരീക്ഷാ പരിശീലനത്തിന് എത്തിയിരുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും പരീക്ഷയ്ക്ക് മുൻപ് തന്നെ ഈ ചോദ്യങ്ങൾ പഠിപ്പിച്ചു നൽകിയിരുന്നു. മേയ് 3-ന് പരീക്ഷ അവസാനിച്ചതിന് തൊട്ടുപിന്നാലെ, പിടിക്കപ്പെടാതിരിക്കാൻ മനീഷ വാഗ്മാരെയും കുൽക്കർണിയും ചേന്ന് ചോദ്യങ്ങളടങ്ങിയ ഡിജിറ്റൽ-പേപ്പർ കുറിപ്പുകൾ പൂർണ്ണമായും നശിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ അധ്യാപകർ ഉൾപ്പെടെ ഇതുവരെ ഒൻപത് പേരാണ് സിബിഐയുടെ പിടിയിലായിട്ടുള്ളത്. ഇതിൽ രാജസ്ഥാനിലെ യുവമോർച്ച പ്രാദേശിക നേതാവും അദ്ദേഹത്തിന്റെ സഹോദരനും ഉൾപ്പെടുന്നു. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ വിവാദമായ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് പുതുക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21-ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post നീറ്റ് ചോർച്ചയിൽ എൻടിഎ ഉന്നതർ സിബിഐ നിരീക്ഷണത്തിൽ; അന്വേഷണം ശക്തം appeared first on Express Kerala.







