മോസ്കോ: റഷ്യയിലെ എണ്ണസംഭരണശാല ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോൺ ആക്രമണം. റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയിലാണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടിത്തമുണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുക്രെയ്ൻ തൊടുത്തുവിട്ട ഡ്രോൺ എണ്ണ സംഭരണശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതാണ് തീപിടിത്തത്തിനു കാരണമായത്. 2000 ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനായി നൂറിലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റീജിയനൽ ഗവർണർ വെന്യാമിൻ കോന്ദ്രോതിയേവ് പറഞ്ഞു.
അപകടത്തിനു പിന്നാലെ സോച്ചിയിലെ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. റയാസാൻ, പെൻസ തുടങ്ങിയ നഗരങ്ങൾ ലക്ഷ്യമിട്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായാണ് റഷ്യ ആരോപിക്കുന്നത്.
യുക്രെയ്ൻ കഴിഞ്ഞരാത്രി മുതൽ തൊടുത്തുവിട്ട 93 ഡ്രോണുകൾ പ്രതിരോധിച്ചതായി റഷ്യ അവകാശപ്പെടുന്നു. ഇതിൽ 60 എണ്ണവും തടുത്തത് കരിങ്കടലിനു മുകളിൽവച്ചാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, മികോലെയ്‌വിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഏഴു പേർക്ക് പരുക്കേറ്റതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്. മിസൈൽ ആക്രമണത്തിൽ വീടുകളടക്കം തകർന്നതായും റഷ്യ തുടർച്ചയായി ആക്രമണം നടത്തിയെന്നും യുക്രെയ്ൻ പറയുന്നു.
The post റഷ്യയിലെ എണ്ണസംഭരണശാല ലക്ഷ്യമിട്ട് യുക്രൈൻ; ഡ്രോൺ ആക്രമണത്തിൽ വൻ തീപിടിത്തം appeared first on Express Kerala.