
പാലക്കാട് ജില്ലയിൽ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവം അറിഞ്ഞിട്ടും പോലീസിനെയോ ശിശുക്ഷേമ സമിതിയെയോ വിവരം അറിയിക്കാൻ വൈകിയ സ്കൂൾ മാനേജ്‌മെന്റിനെതിരെ കർശന നടപടിക്ക് സാധ്യതയുണ്ട്.
നവംബർ 29ന് നടന്ന പീഡനവിവരം ഡിസംബർ 18ന് വിദ്യാർത്ഥി സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം അറിഞ്ഞെങ്കിലും, അത് കുട്ടിയുടെ വീട്ടുകാരെ അറിയിക്കുക മാത്രമാണ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി സ്കൂളിലെത്തിയതിന് ശേഷമാണ് അധികൃതർ പോലീസിൽ പരാതി നൽകാൻ തയ്യാറായത്. കേസിൽ കൊല്ലങ്കോട് സ്വദേശിയായ അധ്യാപകൻ എൽ. അനിലിനെ (35) പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോയ്ക്ക് പുറമേ പട്ടികജാതി-പട്ടികവർഗക്കാർക്ക് നേരെയുള്ള അതിക്രമംതടയൽ വകുപ്പും ചേർത്താണ് കേസ്. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് കേസന്വേഷിക്കുന്ന മണ്ണാർക്കാട് ഡിവൈഎസ്‌പി എം. സന്തോഷ് കുമാർ അറിയിച്ചു.
The post അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; സ്കൂളിന് ഗുരുതര വീഴ്ച appeared first on Express Kerala.









