മുംബൈ: ആഗോള വിപണിയിൽ ഇന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചത് വെറും 3.5 കോടി രൂപ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് ഈ തുക മാറ്റിവെച്ചത്. മാർച്ച് വരെയുള്ള ഈ സാമ്പത്തിക വർഷത്തെ ചെലവിന്റെ പത്തിലൊന്നിൽ താഴെയാണിത്. ഈ സാമ്പത്തിക വർഷം 43.5 കോടി രൂപ ചെലവഴിച്ചപ്പോഴാണ് അടുത്ത വർഷത്തെ ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചത്.
അതേസമയം, അടുത്ത സാമ്പത്തിക വർഷം ആഭ്യന്തര ടൂറിസം പ്രചരിപ്പിക്കുന്നതിന് ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. ഈ സാമ്പത്തിക വർഷം 60 കോടി രൂപ ചെലവഴിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് ആഗോള വിപണിയിൽ ടൂറിസം പ്രചാരണത്തിനും വിപണനത്തിനും തുച്ഛമായ തുക നീക്കിവെച്ചത്.
‘ശക്തമായ പ്രചാരണ, വിപണന കാമ്പയ്‌നുകളിലൂടെ’ ആഗോളതലത്തിൽ ഇന്ത്യയെ ‘ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ’ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത്രയും കുറഞ്ഞ തുക ഉപയോഗിച്ച് ഈ ലക്ഷ്യം കൈവരിക്കുക അസാധ്യമാണെന്ന് ടൂറിസം മേഖലയിലെ സംരംഭകർ ചൂണ്ടിക്കാട്ടി. 2047 ആകുമ്പോഴേക്കും 100 ദശലക്ഷം വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഫണ്ട് വെട്ടിക്കുറക്കൽ.
2024ൽ വിദേശ വിനോദ സഞ്ചരികളുടെ വരവിലൂടെ രാജ്യത്തിന് 2.8 ലക്ഷം കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്. 2025 സെപ്റ്റംബറിൽ വരെയുള്ള ഒമ്പത് മാസങ്ങളിൽ ഏകദേശം 1.8 ലക്ഷം കോടി രൂപയും നേടാൻ കഴിഞ്ഞു. നേരിട്ടും അല്ലാതെ ദശലക്ഷക്കിന് ആളുകൾക്കാണ് രാജ്യത്തെ ടൂറിസം വ്യവസായം തൊഴിൽ നൽകുന്നത്. സർക്കാർ തീരുമാനം വിനോദ സഞ്ചാര, യാത്ര മേഖലയിലെ വ്യവസായികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഫണ്ട് വെട്ടിക്കുറച്ച നിലപാട് സർക്കാർ പുനപരിശോധിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
ഇന്ത്യ ഒരു ആഗോള ടൂറിസം കേന്ദ്രമായി സ്ഥാനം പിടിക്കുകയും കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തെത്തിക്കാനും ലക്ഷ്യമിടുന്ന സമയത്ത്, പ്രചാരണ പദ്ധതികൾക്ക് ഫണ്ട് കുത്തനെ വെട്ടിക്കുറച്ചത് തെറ്റായ സൂചന നൽകുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് രവി ഗോസൈൻ പറഞ്ഞു. ടൂറിസം വളർച്ച, തൊഴിലവസരങ്ങൾ, വിദേശനാണ്യ വരവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫണ്ട് വെട്ടിക്കുറച്ച കാര്യം പുനഃപരിശോധിക്കണമെന്നും പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള വിപണിയിൽ രാജ്യത്തെ വിനോദ സഞ്ചാരം കേന്ദ്രങ്ങൾ പ്രചരിപ്പിക്കാൻ കൂടുതൽ തുക അനുവദിക്കണമെന്നും ഇൻക്രെഡിബിൾ ഇന്ത്യ കാമ്പയിൽ നവീകരിക്കണമെന്നും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചതിൽ ടൂറിസം വ്യവസായത്തിന് നിരാശയുണ്ടെന്ന് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം & ഹോസ്പിറ്റാലിറ്റി ജനറൽ സെക്രട്ടറി രാജീവ് മെഹ്‌റ പറഞ്ഞു. ഫണ്ട് വർധിപ്പിച്ചിരുന്നെങ്കിൽ വിദേശ വിനോദസഞ്ചാരികളുടെ വരവ് കൂടുമായിരുന്നു. വിദേശ വരുമാനം വർധിക്കുന്നതിനാൽ സഞ്ചാരികളുടെ വരവ് ഇന്ത്യൻ ടൂറിസം മേഖലക്ക് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം 2019ന് മുമ്പത്തേക്കാൾ കുറവാണ്. കോവിഡ് പ്രതിസന്ധി കാരണം ടൂറിസം വളർച്ച കുറഞ്ഞിട്ടും വിദേശ വരുമാനം വർധിച്ചിട്ടുണ്ടെന്നും രാജീവ് മെഹ്‌റ പറഞ്ഞു.









