കാഠ്മണ്ഡു: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വാർത്തകൾ തള്ളി നേപ്പാൾ രംഗത്ത്. ഇത്തരം റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് നേപ്പാൾ ടൂറിസം ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
അതിർത്തി കടന്നെത്തുന്ന ഇന്ത്യക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുകയും സന്ദർശന കാലാവധി 30 ദിവസമായി നിജപ്പെടുത്തുകയും ചെയ്തെന്നും കാലാവധി കഴിഞ്ഞാൽ വാഹനങ്ങൾ പിടിച്ചെടുക്കും തുടങ്ങിയ പ്രചരണങ്ങൾ പരത്തുന്ന രീതിയിലായിരുന്നു വാർത്തകൾ. നേപ്പാൾ സർക്കാർ ഇത്തരത്തിൽ യാതൊരു പുതിയ നയരൂപീകരണവും നടത്തിയിട്ടില്ല. നിലവിലുള്ള തുറന്ന അതിർത്തി സംവിധാനത്തിലോ ഉഭയകക്ഷി ധാരണകളിലോ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അതിർത്തി വഴിയുള്ള യാത്ര സുഗമമാക്കാൻ പുതിയ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. സ്വകാര്യ വാഹനങ്ങളിൽ അതിർത്തി കടന്നെത്തുന്നവർക്ക് പെർമിറ്റുകളും നികുതിയും വേഗത്തിൽ അടയ്ക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ഏർപ്പെടുത്തിയത്.
ഇന്ത്യയിൽനിന്നുള്ള സഞ്ചാരികളെ നിയന്ത്രിക്കാൻ നേപ്പാൾ ശ്രമിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സുദീർഘമായ ബന്ധത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നേപ്പാൾ വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യയുമായുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തിന് രാജ്യം വലിയ വിലകൽപ്പിക്കുന്നുണ്ടെന്ന് ടൂറിസം ബോർഡ് ചൂണ്ടിക്കാട്ടി.







