
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രയേൽ പാർലമെന്റായ ‘കനെസെറ്റിൽ’ ആവേശപൂർവ്വമാണ് രാജ്യം വരവേറ്റത്. പ്രധാനമന്ത്രിയെ തന്റെ ‘സുഹൃത്ത് മാത്രമല്ല, സഹോദരൻ’ എന്ന് വിശേഷിപ്പിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലോകപ്രശസ്തമായ ‘മോദി ഹഗ്’ (മോദിയുടെ ആലിംഗനം) തനിക്ക് ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് പ്രഖ്യാപിച്ചു. മോദി ഇസ്രയേലിന്റെ ഉറച്ച സഖ്യകക്ഷിയാണെന്നും ഇന്ത്യയെ അദ്ദേഹം അടിമുടി മാറ്റിമറിച്ചുവെന്നും കനെസെറ്റ് സ്പീക്കർ അമീർ ഓഹാനയും ചടങ്ങിൽ പ്രശംസിച്ചു.
140 കോടി ജനങ്ങളുള്ള ഇന്ത്യ ലോകശക്തിയാണെന്നും വലിപ്പത്തിൽ ചെറുതാണെങ്കിലും വീര്യത്തിൽ ഇസ്രയേലും ഒട്ടും പിന്നിലല്ലെന്നും നെതന്യാഹു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് മെഡിറ്ററേനിയൻ തീരത്ത് മോദിയുമായി ചിലവഴിച്ച സമയം അനുസ്മരിച്ച അദ്ദേഹം, അന്നുമുതൽ ഇന്നുവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയായും സഹകരണം മൂന്നിരട്ടിയായും വർദ്ധിപ്പിച്ചുകൊണ്ട് വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിച്ചുവെന്നും അവകാശപ്പെട്ടു.
ലോകമെമ്പാടും യഹൂദ വിരുദ്ധത വർദ്ധിക്കുമ്പോഴും ജൂതസമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാത്ത, അവരെ എപ്പോഴും സ്വാഗതം ചെയ്ത ഒരു നാഗരികതയാണ് ഇന്ത്യയെന്ന് നെതന്യാഹു നന്ദിയോടെ സ്മരിച്ചു. മോദി എപ്പോഴും സത്യത്തിനൊപ്പവും ഇസ്രയേലിനൊപ്പവും നിന്നിട്ടുണ്ടെന്നും ഇന്ത്യയും ഇസ്രയേലും ഇപ്പോൾ തങ്ങളുടെ കരുത്തിന്റെ കൊടുമുടിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിലെ പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്‌കരിച്ചെങ്കിലും ഇന്ത്യയോടുള്ള ബഹുമാനസൂചകമായി മോദിയുടെ പ്രസംഗം കേൾക്കാൻ അവർ പിന്നീട് തിരിച്ചെത്തിയത് ശ്രദ്ധേയമായി.
പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഇസ്രയേലിലെത്തിയത്. ടെൽ അവീവ് വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ മര്യാദകൾ മാറ്റിവെച്ച് ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി ടെൽ അവീവിൽ വെച്ച് ഇന്ത്യൻ പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കുകയും വിവിധ സാംസ്‌കാരിക പരിപാടികളിൽ പങ്കുചേരുകയും ചെയ്തു.
The post “മോദി വെറും സുഹൃത്തല്ല, എന്റെ സഹോദരൻ”; ഇസ്രയേൽ പാർലമെന്റിൽ നരേന്ദ്ര മോദിക്ക് ആവേശോജ്ജ്വല സ്വീകരണം appeared first on Express Kerala.








