
ലോകപ്രശസ്ത ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പാകിസ്ഥാൻ വാർത്താ ചാനലായ ‘ജിയോ ന്യൂസ്’ നിയമക്കുരുക്കിലായിരിക്കുകയാണ്. ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ അവരുടെ പ്രശസ്തമായ ഗാനങ്ങളും സിനിമാ രംഗങ്ങളും സംപ്രേഷണം ചെയ്തതാണ് നടപടിക്ക് ആധാരം. 2018 മുതൽ പാകിസ്താനിൽ നിലനിൽക്കുന്ന ഇന്ത്യൻ ഉള്ളടക്ക നിരോധനത്തിന്റെ ലംഘനമാണിതെന്ന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ആരോപിക്കുന്നു.
സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതിന് വിശദീകരണം തേടിക്കൊണ്ട് പെമ്ര ചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംഭവുമായി ബന്ധപ്പെട്ട് ഏപ്രിൽ 27-ന് ഹാജരാകാൻ ജിയോ ന്യൂസ് സിഇഒയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ മറുപടി നൽകണം. പിഴ, ചാനൽ സസ്പെൻഷൻ, അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ചാനലിന് നൽകിയിട്ടുണ്ട്.
പെമ്രയുടെ നടപടിയെ ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് രൂക്ഷമായി വിമർശിച്ചു. കലയും അറിവും മനുഷ്യരാശിയുടെ പൊതുവായ പൈതൃകമാണെന്നും അവയെ അതിർത്തികൾക്കുള്ളിൽ തളച്ചിടരുതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പാക് ഗായിക നൂർജഹാനെ ‘ജ്യേഷ്ഠത്തി’ എന്ന് വിളിച്ചിരുന്ന ആശാ ഭോസ്‌ലെ, നുസ്‌റത്ത് ഫത്തേ അലി ഖാനുമായി സഹകരിച്ചിട്ടുള്ളതും പാക് കവികളുടെ വരികൾക്ക് ശബ്ദം നൽകിയിട്ടുള്ളതും അദ്ദേഹം ഓർമ്മിപ്പിച്ചു.
The post കലയ്ക്ക് അതിർവരമ്പുകളുണ്ടോ? ആശാ ഭോസ്‌ലെയുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്തതിന് പാക് ചാനലിനെതിരെ നടപടി appeared first on Express Kerala.









