
കൊച്ചി: തെരഞ്ഞെടുപ്പ് കാലമായി. എല്ലാ രാഷ്്ട്രീയപാര്‍ട്ടികളും അതിന്റെ ചൂടിലും. എന്നാല്‍, ഒരു സംസ്ഥാനത്തെ കായിക പ്രേമികളെ ഒന്നടങ്കം പറ്റിച്ച ഒരു സംഭവം അരങ്ങേറിയ സംഭവം അത്രവേഗം മറക്കാനാകുമോ? ലോകം കമ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ ലയണല്‍ മെസിയെയും ലോകകപ്പ് നേടിയ അര്‍ജന്റീനയെയും കേരളത്തില്‍ സൗഹൃദമത്സരം കളിക്കാന്‍ കൊണ്ടുവരും എന്നു പറഞ്ഞ് കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു. യാതൊരു വിശ്വാസ്യതയുമില്ലാത്ത വിവിധ കേസുകളില്‍ പ്രതിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്‍ കായികപ്രേമികളെ പുച്ഛിച്ചുകൊണ്ടു നടത്തിയ ഗീര്‍വാണങ്ങളും നമ്മുടെ മുന്നിലുണ്ട്. ഒരിക്കല്‍പ്പോലും നടക്കില്ല എന്നുറപ്പുള്ള ഒരു കാര്യത്തെ ആധികാരികമായി അവതരിപ്പിച്ച കായിക മന്ത്രിക്കെതിരെയും ആന്റോ അഗസ്റ്റിനെതിരെയും കായികപ്രേമികളുടെ പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കതുകയാണ്. കായിക മന്ത്രിയാകട്ടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരില്‍നിന്ന് വീണ്ടും ജനവിധി തേടാന്‍ കച്ചകെട്ടിയിരിക്കുകയാണ്. ആന്റോ സ്വന്തം ചാനലിലിരുന്ന് ഉളുപ്പില്ലാതെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് വാചകക്കസര്‍ത്തും നടത്തുന്നു. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് അതിവിദഗ്ധമായി നടത്തിയ ചതിക്ക് പൊതുജനത്തോട് മാപ്പ് പറയേണ്ടതാണ്. മാത്രവുമല്ല, ഇത്തരത്തിലൊരു ഗിമ്മിക്ക് കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ കായികപ്രേമികളുടെ കാഴ്ചക്കണക്കുവച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച റിപ്പോര്‍ട്ടര്‍ നെറ്റ് വര്‍ക്കിനെതിരേ നടപടിയുമുണ്ടാകേണ്ടതാണ്.
മെസിയും കൂട്ടരും കേരളത്തിലെത്തുമെന്ന് ഇരുകൂട്ടരും അവസാനം പറഞ്ഞ മാര്‍ച്ച് അവസാന വാരവുമെത്തിക്കഴിഞ്ഞു. എന്നാല്‍, ഇതൊന്നുമറിയാത്ത അര്‍ജന്റൈന്‍ ടീം ഖത്തറില്‍ ഫൈനലിസിമ കളിക്കാനാണ് തീരുമാനിച്ചത്.
എന്നാല്‍, പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തെത്തുടര്‍ന്ന് ഫൈനലിസിമയും ഇപ്പോള്‍ നടക്കില്ല. യുവേഫ ചാമ്പ്യന്മാരായ സ്‌പെയിനും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റാനയും തമ്മില്‍ ഖത്തറിലെ ദോഹയില്‍ വിഖ്യാതമായ ലുസൈല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 27നായിരുന്നു ഫൈനലിസിമ നടക്കേണ്ടിയിരുന്നത്.
അര്‍ജന്റീനയെത്തുമെന്നുപറഞ്ഞ് ഫിഫ സ്റ്റാന്‍ഡാര്‍ഡിലേക്ക് കലൂര്‍ സ്റ്റേഡിയത്തെ ഉയര്‍ത്താന്‍ സ്‌പോണ്‍സര്‍ നടത്തിയ ശ്രമങ്ങളും പാളി. നവീകരിച്ച സ്റ്റേഡിയത്തില്‍ ഒരു മഴപെയ്തപ്പോഴെ ചോര്‍ന്നൊലിക്കുന്ന കാഴ്ചയും നാം കണ്ടു. എന്നാല്‍, ഫിഫയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് ഒന്നുമില്ലാത്ത ഒരു സ്റ്റേഡിയത്തില്‍ എങ്ങനെ കളി നടക്കുമെന്ന ചോദ്യം ഇപ്പോഴും വായുവില്‍ത്തന്നെയാണ്. മാത്രവുമല്ല, ഇത്തരത്തിലൊരു കളിയെക്കുറിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് യാതൊരു അറിവുമുണ്ടായിരുന്നില്ല. മാച്ചിനുള്ള വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ വരെയെന്നൊക്കെയായിരുന്നു തള്ള്.
അങ്ങനെ ജനത്തെ മുഴുവന്‍ പറ്റിച്ച് യാതൊരു ഉളുപ്പുമില്ലാതെ ചാനല്‍ഫ്‌ളോറില്‍വന്നിരുന്ന് സര്‍ക്കാരിനെ ന്യായീകരിക്കാന്‍ ചില്ലറ തൊലിക്കട്ടി പോരാ..!









