
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തങ്ങളുടെ മേധാവിത്വം നിലനിർത്തുന്നതിനായി 2026 അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 8,000 ആയി ഉയർത്താൻ ഓപ്പൺഎഐ പദ്ധതിയിടുന്നു. നിലവിൽ 4,500 ജീവനക്കാരുള്ള കമ്പനി, വരും വർഷങ്ങളിൽ തങ്ങളുടെ ശേഷി ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഉൽപ്പന്ന വികസനം, എഞ്ചിനീയറിംഗ്, ഗവേഷണം, വിൽപ്പന തുടങ്ങിയ പ്രധാന മേഖലകളിലായിരിക്കും പുതിയ നിയമനങ്ങൾ നടക്കുക. ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകൾ ബിസിനസുകളിൽ ഫലപ്രദമായി നടപ്പിലാക്കാൻ സഹായിക്കുന്ന ‘സാങ്കേതിക അംബാസഡർമാരെ’ കണ്ടെത്താനും കമ്പനി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
ഗൂഗിളിന്റെ ജെമിനി 3 ഉൾപ്പെടെയുള്ള എതിരാളികളിൽ നിന്നുള്ള കടുത്ത വെല്ലുവിളി നേരിടാൻ സിഇഒ സാം ആൾട്ട്മാൻ കമ്പനിക്കുള്ളിൽ ‘കോഡ് റെഡ്’ പ്രഖ്യാപിച്ചതായാണ് വിവരം. ഇതിന്റെ ഭാഗമായി പ്രധാനമല്ലാത്ത പ്രോജക്ടുകൾ നിർത്തിവെച്ച്, ഗവേഷണവും വികസനവും വേഗത്തിലാക്കാൻ ടീമുകളെ പുനർവിന്യസിച്ചിട്ടുണ്ട്. എഐ വിപണിയിലെ കുതിച്ചുചാട്ടം മുതലെടുക്കാൻ സോഫ്റ്റ്‌ബാങ്ക് പോലുള്ള പ്രമുഖ നിക്ഷേപകരിൽ നിന്ന് വൻതോതിൽ ഫണ്ടിംഗ് സമാഹരിക്കാനും ഓപ്പൺഎഐക്ക് സാധിച്ചിട്ടുണ്ട്. ഏകദേശം 840 ബില്യൺ ഡോളർ മൂല്യമാണ് കമ്പനിക്ക് നിലവിൽ കണക്കാക്കുന്നത്.
Also Read: ഡിജിറ്റൽ അറസ്റ്റ് തടയാൻ കേന്ദ്രം! തട്ടിപ്പുകാരുടെ ഡിവൈസ് ഐഡി ബ്ലോക്ക് ചെയ്യാൻ വാട്സാപ്പിന് നിർദേശം
മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വമ്പന്മാർ തങ്ങളുടെ എഐ മോഡലുകൾ പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ പ്രതിഭകളെ കമ്പനിയിലെത്തിച്ച് നൂതനമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സാം ആൾട്ട്മാനും സംഘവും ശ്രമിക്കുന്നത്. വരും വർഷങ്ങളിൽ എഐ വിപണിയിൽ വലിയ രീതിയിലുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ ഈ നീക്കം കാരണമാകും.
The post എഐ പോരാട്ടം മുറുകുന്നു? 2026-ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ഓപ്പൺഎഐ appeared first on Express Kerala.








