
കൊല്ലം: സ്‌കൂളുകള്‍ അടച്ചു… അവധിക്കാലം ആഘോഷമാക്കുകയാണ് കുട്ടികള്‍. എന്നാല്‍ നാട്ടിന്‍ പുറങ്ങളിലെ കളി സ്ഥലങ്ങള്‍ പലതും ഇപ്പോള്‍ നാമമാത്രമാണ്. ഈ കളിയിടങ്ങളുടെ കുറവ് ഗുണമാക്കുകയാണ് ടര്‍ഫുകള്‍. നഗരത്തിലും ഗ്രാമത്തിലും ഗ്രൗണ്ടുകള്‍ കുറഞ്ഞതോടെ ടര്‍ഫുകളില്‍ കളിയാരവം നിറയുന്നു. അന്താരാഷ്‌ട്ര നിലവാരത്തില്‍ ഫുട്ബാളും ക്രിക്കറ്റും കളിക്കാന്‍ ടര്‍ഫുകള്‍ ഒരുങ്ങിയതോടെ കായികപ്രേമികളുടെ ഇടിച്ചുകയറ്റമാണ്.
വടക്കന്‍ ജില്ലകളില്‍ തുടങ്ങിയ ഫുട്ബാള്‍ ടര്‍ഫിന് ഇപ്പോള്‍ തെക്കന്‍ കേരളത്തിലും വലിയ സ്വീകാര്യതയാണ്. ഫുട്ബാള്‍, ക്രിക്കറ്റ് ആരാധകരുടെ എണ്ണം കൂടിയതും ഗുണകരമായി. വ്യായാമത്തിനും ടര്‍ഫുകളെ ആശ്രയിക്കുന്നവരുമുണ്ട്. അവധിക്കാല ഫുട്ബാള്‍ പരിശീലന ക്യാമ്പുകളും ടൂര്‍ണമെന്റുകളും ടര്‍ഫുകളിലേയ്‌ക്ക് മാറി. പുല്‍മൈതാനമായതിനാല്‍ ഗ്രൗണ്ടുകളിലേത് പോലെ പരിക്കേല്‍ക്കുമെന്ന ഭയവുമില്ല. സ്വന്തം സ്ഥലത്തും, വാടകയ്‌ക്കെടുത്തും ബഹുനില കെട്ടിടങ്ങളുടെ ടെറസിന് മുകളിലും വരെ ടര്‍ഫ് നിര്‍മ്മിക്കുന്ന യുവസംരഭകരുണ്ട്.
എല്‍ഇഡി ഫ്ലെഡ് ലൈറ്റ് ഗ്രൗണ്ടിന് ഇരുമ്പുവലകൊണ്ടുള്ള ആവരണവുമടക്കം അരക്കോടിയിലധികം രൂപ ടര്‍ഫ് നിര്‍മാണത്തിന് ചെലവുവരും. ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാര്‍ജ്ജുമെല്ലാമായി ഇരുപതിനായിരത്തിലധികം രൂപ പ്രതിമാസം മുടക്കണം. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെയാണ് പലയിടത്തും പ്രതിമാസ സ്ഥലവാടക.
വിവിധ അളവുകളിലാണ് ടര്‍ഫുകള്‍. മൂന്ന് പേര്‍ വീതം മുതല്‍ ഏഴും പത്തും പേര്‍ വീതം വരെ കളിക്കാവുന്ന വലിപ്പമുണ്ട്. മണിക്കൂറിന് 1500 രൂപവരെ ഈടാക്കും. ഒരാള്‍ക്ക് ശരാശരി 150 രൂപവരെയാകും. രാത്രിയില്‍ വെളിച്ചം ഉള്‍പ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. ക്രിക്കറ്റിനും സമാനമായ വ്യവസ്ഥകളാണ്. പൊതുമൈതാനങ്ങളുടെ കുറവും, ഉള്ളത് കാടുപിടിച്ച് കിടക്കുന്നതും, ജില്ലയിലെ സ്റ്റേഡിയങ്ങളുടെ അഭാവവും സ്‌കൂള്‍ മൈതാനങ്ങള്‍ തുറന്നുകൊടുക്കാത്തതുമെല്ലാം ടര്‍ഫുകളെ ആശ്രയിക്കുവാന്‍ യുവാക്കളെയും കുട്ടികളെയും പ്രേരിപ്പിക്കുന്നു.







