
കൊച്ചി: 2008ലെ ഐപിഎൽ കാലത്തെ കുപ്രസിദ്ധമായ ‘സ്ലാപ്‌ഗേറ്റ്’ വിവാദം 18 വർഷങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകുന്നു. ഹർഭജൻ സിങ്ങിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായാണ് മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഹർഭജനുമായുള്ള എല്ലാ ബന്ധങ്ങളും താൻ അവസാനിപ്പിച്ചതായും അദ്ദേഹത്തെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് വെളിപ്പെടുത്തി.തന്നെ തല്ലിയ സംഭവത്തെ തമാശരൂപേണ ചിത്രീകരിച്ച് ഒരു പരസ്യത്തിലൂടെ ഹർഭജൻ ഏകദേശം 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സമ്പാദിച്ചതായി ശ്രീശാന്ത് ആരോപിക്കുന്നു. ഈ പരസ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കാൻ ഹർഭജൻ തന്നെ വിളിച്ചു ആവശ്യപ്പെട്ടതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. ‘ഞാൻ ക്ഷമിക്കും, പക്ഷേ മറക്കില്ല’ എന്നായിരുന്നു തന്റെ മറുപടിയെന്ന് ശ്രീശാന്ത് പറഞ്ഞു.
ഹർഭജൻ കാണിക്കുന്ന സൗഹൃദം വെറും പ്രകടനമാണെന്നും അശ്വിനുമായുള്ള അഭിമുഖത്തിൽ തന്റെ മകളെക്കുറിച്ച് സംസാരിച്ചത് വെറും അഭിനയമാണെന്നും ശ്രീശാന്ത് തുറന്നടിച്ചു.2008ലെ ആദ്യ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് പിന്നാലെയാണ് സംഭവം നടന്നത്. മൈതാനത്ത് ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിക്കുകയും തുടർന്ന് ശ്രീശാന്ത് പൊട്ടിക്കരയുകയും ചെയ്തു. ഈ സംഭവത്തെത്തുടർന്ന് ഹർഭജനെ ആ സീസണിൽ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ വർഷം ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം വീണ്ടുമുടലെടുക്കുകയായിരുന്നു.









