മനാമ: ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവന്ന കേരളോത്സവം 2025ന്റെ ഗ്രാൻഡ് ഫിനാലെ മാർച്ച് 31, തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം. എൽ. എ. മുഖ്യാതിയായി പങ്കെടുക്കുന്ന ചടങ്ങിൽ ദേവ്ജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്ജി, യൂണീക്കോ ഗ്രൂപ്പ് സി. ഇ. ഓ. ജയശങ്കർ വിശ്വനാഥൻ എന്നിവരും അതിഥികളായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി സമ്മാനാർഹമായ നൃത്ത-സംഗീത പരിപാടികൾ, പൊതുസമ്മേളനം, സമ്മാനദാന ചടങ്ങു എന്നിവ നടക്കും.
അന്നേദിവസത്തെ ചടങ്ങുകൾക്കിടയിൽ തന്നെ ഈ വർഷത്തെ ബി.കെ.എസ്. ദേവ്ജി ജി.സി.സി. കലോത്സവത്തിനും തിരിതെളിയും. ഗൾഫ് രാജ്യങ്ങളിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കം എന്ന് ഇതിനോടകം തന്നെ ഖ്യാതി നേടിയ ജി.സി.സി കലോത്സവത്തിന്റെ രജിസ്ട്രേഷനുകൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.
കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാശ്രീ, കലാരത്ന അവാർഡുകളും സമാജം അധികൃതർ പ്രഖ്യാപിച്ചു. 46 പോയിന്റുകളുമായി ശ്രീജിത്ത് ഫാറൂഖ് കലാശ്രീ പട്ടത്തിനു അവകാശിയായപ്പോൾ 44 പോയിന്റുകളുമായി വിദ്യ വൈശാഖ് കലാരത്ന പട്ടത്തിനു അർഹയായി. ഗ്രേഡ് പോയിന്റുകൾക്കു പുറമെ സിനിമാറ്റിക് ഡാൻസിലും ഫോക്ക് ഡാൻസിലും ഒന്നാം സ്ഥാനം, ലൈറ്റ് മ്യൂസിക്കിലും നാടൻ പാട്ടിലും രണ്ടാം സ്ഥാനം എന്നീ നേട്ടങ്ങളിലൂടെയാണ് ശ്രീജിത്ത് കലാശ്രീ പട്ടം കരസ്ഥമാക്കിയത്. ഗ്രേഡ് പോയിന്റുകൾക്കു പുറമെ ഫോക്ക് ഡാൻസിലും ലൈറ്റ് മ്യൂസിക്കിലും മോണോ ആക്ടിലും ഒന്നാം സ്ഥാനം, നാടൻ പാട്ടിൽ മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങളിലൂടെയാണ് വിദ്യ കലാരത്ന പട്ടത്തിനു അർഹയായത്. പോയിന്റ് നിലയിൽ ഒന്നാമതെത്തിയ ഹിന്ദോളം ഹൗസിനു 31ന് നടക്കുന്ന ചടങ്ങിൽ ഹൌസ് ചാംപ്യൻഷിപ് അവാർഡ് സമ്മാനിക്കും.
ജനുവരി 19ന് മലയാള ഉപന്യാസ മത്സരത്തോടെ ആരംഭിച്ച കേരളോത്സവം 2025ന്റെ മത്സരങ്ങൾ അമ്പതു ദിവസ്സങ്ങൾക്കിപ്പുറം മാർച്ച് 10ന് നടന്ന സംഘഗാന മത്സരത്തോടെയാണ് പര്യവസാനിച്ചത്. 2013ൽ അവസാനമായി നടത്തപ്പെട്ട കേരളോത്സവം 11 വർഷങ്ങൾക്കിപ്പുറം പുതിയ കെട്ടിലും മട്ടിലുമാണ് നടത്തപ്പെട്ടത്. സമാജം കുടുംബാംഗങ്ങളെ അഞ്ചു ഹൗസുകളായി തിരിച്ചു നടത്തിയ മത്സരങ്ങൾക്ക് ആവേശപൂർണമായ പ്രതികരണമാണ് ലഭിച്ചിരുന്നത്. 80കൾ പുനരാവിഷ്കരിച്ച ‘എൺപതോളം’, ദൃശ്യ വിരുന്നൊരുക്കിയ ആർട്ട് ഇൻസ്റ്റലേഷൻ, മാസ്സ് പെയിന്റിംഗ് എന്നീ പരിപാടികൾ ജനശ്രദ്ധയും ആഗോള പ്രവാസിമലയാളി സമൂഹത്തിനിടയിൽ പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ആഷ്‌ലി കുര്യൻ മഞ്ഞില ജനറൽ കൺവീനറായും, വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവർ ജോയിന്റ് കൺവീനർമാരായും, വിനയചന്ദ്രൻ നായർ സമാജം ഭരണസമിതിയുടെ പ്രതിനിധിയായുമുള്ള മുപ്പതംഗ സംഘാടക സമിതിയാണ് കേരളോത്സവം 2025ന് ചുക്കാൻ പിടിച്ചത്.
കേരളോത്സവം 2025 ഗ്രാൻഡ് ഫിനാലേയിലേക്കും ജി.സി.സി. കലോത്സവം ഉത്‌ഘാടന പരിപാടിയിലേക്കും എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.