മനാമ. ബിജെപി ഫാസിസ്റ്റു സർക്കാർ പാർലിമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കിയെടുത്ത വഖഫ് വേദഗതി ബിൽ ഭരണ ഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെഎംസിസി ബഹ്‌റൈൻ കുറ്റപ്പെടുത്തി.
വഖഫ് ഇസ്‌ലാമികമായ ഒരു ആശയമാണ്. ഇതുവരെയുണ്ടായ വാക്കാലുള്ള വഖഫ് നിയമ വിധേയമായിരുന്നു. ഈ ഹിഡൻ അജണ്ടയോട് കൂടി അതില്ലാതാകുന്നു. പല വഖഫുകളും നൂറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. ഉപയോഗത്തിലൂടെയുള്ള വഖഫ് ആണ് പലതും. പുതിയ ബില്ലിലൂടെ അതില്ലാതാകുകയാണെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു. വഖഫിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ നിയമം മൂലം സാധ്യമല്ല. തർക്കമുള്ള സ്വത്തുക്കൾ മരവിപ്പിക്കുന്ന സാഹചര്യമാണ് ഇനി ഉണ്ടാകാൻ പോകുന്നതെന്ന് നേതാക്കൾ കൂട്ടി ചേർത്തു.
മുസ്‌ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള ഫാസിസ്റ്റു സർക്കാരിന്റെ വർഗ്ഗീയ അജണ്ടയുടെ പുതിയ പതിപ്പാണ് വഖഫ് ഭേദഗതി ബില്ല്. പൗരത്വ ഭേദഗതി ബില്ല് കൊണ്ട് വന്ന് മുസ്‌ലിം ജനവിഭാഗത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു.കേരള സ്റ്റോറി എന്നൊരു പച്ചകള്ളം പടച്ചുവിട്ടു സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് വിതക്കാൻ ശ്രമിച്ചു. ഇപ്പോൾ വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്‌ലിം സമുദായത്തിന്റെ അടിവേര് പിഴുതെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. എന്നാൽ മതേതര ഇന്ത്യ അതിനനുവദിക്കുകയില്ലെന്ന് അവർ പറഞ്ഞു.
കോൺഗ്രസ്സും ഇന്ത്യാ മുന്നണിയും ഇത്തരുണത്തിൽ നൽകുന്ന പിന്തുണയെ നേതാക്കൾ പ്രകീർത്തിച്ചു. നിയമപരമായി ഇതിനെ നേരിടാൻ ഏതറ്റം വരെ പോകുമെന്നുള്ള മുസ്ലിം ലീഗ് നിലപാട് വളരെ സന്തോഷകരമാണെന്നും നിലപാടിന് കെഎംസിസി ബഹറൈൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും നേതാക്കൾ അറിയിച്ചു.