ദോഹ: ഖത്തറിന്റെ പുറംകടലിൽ അതിഥികളായെത്തുന്ന കൂറ്റൻ തിമിംഗല സ്രാവുകളിലേക്ക് വിനോദയാത്ര പോകാൻ താൽപര്യമുണ്ടോ? അൽപം സാഹസികതയും, അതിശയവുമെല്ലാമായി കിടിലൻ ‘വെയ്ൽ ഷാർക് ടൂർ’ പ്രഖ്യാപിച്ചിരിക്കുകയാണ്ഖത്തർ ടൂറിസം.
ഖത്തറിന്റെ കടൽ മേഖലയിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ മാസം വരെ അതിഥികളായെത്തുന്ന തിമിംഗല സ്രാവുകളെ അരികെനിന്ന് കാണാനും, കടലിലെ അത്ഭുതകരമായ ജീവികളെ പരിചയപ്പെടാനും അവസരമൊരുക്കുന്ന യാത്രയുടെ പുതിയ സീസൺ ഖത്തർ ടൂറിസം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം െപ്ലയ്സ് വെൻഡോം മാളിൽ നടന്ന ചടങ്ങിലായിരുന്നു സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകർക്കും വേറിട്ട വിനോദ സഞ്ചാര പദ്ധതി അവതരിപ്പിച്ചത്.
ഖത്തറിന്റെ വടക്കൻ മേഖലയിലെ കടൽ ഭാഗത്താണ് ലോകത്തിലെത്തന്നെ ഏറ്റവും വലിയ തിമിംഗല സ്രാവുകളുടെ സാന്നിധ്യമുള്ളത്. 20-30 അടിയോളം വലുപ്പമുള്ള, 600ഓളം തിമിംഗല സ്രാവുകളാണ് ഒരു സീസണിൽ ഖത്തറിന്റെ പുറംകടലിലെത്തുന്നത്.
സമുദ്ര പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ശല്യമില്ലാതെ വിനോദസഞ്ചാരികളുടെ യാത്ര ഉറപ്പാക്കിക്കൊണ്ടാണ് ഖത്തർ ടൂറിസം ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. തിമിംഗല സ്രാവുകളുടെ പെരുമാറ്റത്തെക്കുറിച്ചും, വംശനാശഭീഷണി നേരിടുന്ന ഈ സമുദ്രജീവിയെ സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ സംരക്ഷണ ശ്രമങ്ങളെക്കുറിച്ചും സന്ദർശകർക്ക് അറിവ് നൽകുകയും ലക്ഷ്യമാണ്.
ഖത്തർ എനർജി, മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ഖത്തർ എയർവേസ്, തീര-അതിർത്തി സംരക്ഷണ വിഭാഗം തുടങ്ങിയവയുമായി സഹകരിച്ചാണ് തിമിംഗല സ്രാവുകളിലേക്കുള്ള ടൂർ സംഘടിപ്പിക്കുന്നത്.
ജൂൺ 20ന് തുടക്കംകുറിക്കുന്ന സീസൺ സെപ്റ്റംബർ 19 വരെ നീണ്ടുനിൽക്കും. നേരത്തേ ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഈ അപൂർവ ടൂർ പാക്കേജിൽ ഭാഗമാവാൻ കഴിയുന്നത്. ഹൈ സ്പീഡ് കാറ്റമാരൻ ബോട്ടിലേറിയുള്ള യാത്രയിൽ വിദഗ്ധ സംഘവും ഒപ്പമുണ്ടാവും. ബോട്ടിലിരുന്നും ഡെക്കിലുമായി ഇവയെ അരികിൽനിന്ന് കാണാനാണ് അവസരം ഒരുക്കുന്നത്.
അൽ റുവൈസ് പോർട്ടിൽനിന്നാണ് ബോട്ട് യാത്ര ആരംഭിക്കുന്നത്. രണ്ടര മണിക്കൂർ യാത്രയിലൂടെ തിമിംഗല സ്രാവുകളെ കാണാനും അവയുടെ ജീവിതം പഠിക്കാനും അവസരമൊരുങ്ങും. അതിരാവിലെ ആറ് മണിക്കാണ് റുവൈസ് പോർട്ടിൽനിന്ന് യാത്ര ആരംഭിക്കുന്നത്. 8.15ഓടെത്തന്നെ തിമിംഗല സ്രാവുകളെ കാണാൻ സാധിക്കും. ഉച്ച 2.30ഓടെ അൽ റുവൈസ് പോർട്ടിൽ തിരികെ എത്താനും കഴിയും. 710 രിയാലാണ് ഒരാളുടെ ടൂർ ചെലവ്. ദോഹയിൽനിന്ന് റുവൈസ് പോർട്ടിലെത്താനുള്ള യാത്രസൗകര്യവും അധിക തുകയോടെ ബുക്ക് ചെയ്യാം.
2022ലാണ് ഖത്തർ ടൂറിസത്തിനു കീഴിൽ ആദ്യമായി ഇത്തരമൊരു വിനോദയാത്രാ പദ്ധതി ആരംഭിക്കുന്നത്. ഇതിനകം 1200ഓളം പേർക്ക് ടൂർ പാക്കേജിലൂടെ പുറംകടലിലെത്തി വിശിഷ്ട അതിഥികളെ കാണാൻ അവസരം ഒരുങ്ങിയിട്ടുണ്ട്.