മനസ്സിലെത്തിയത് റൂമിയുടെ ആ പ്രസിദ്ധമായ വാക്കുകളാണ്. ‘നിങ്ങൾ എന്താണോ തേടുന്നത് അത് നിങ്ങളെയും തേടുന്നുണ്ട്’
തുർക്കിയ യാത്രയെപ്പറ്റി എഴുതുന്നത് യാത്രാവിവരണം ആകുമോ? ഇത് ഏതായാലും പതിവ് ‘ട്രാവലോഗ്’ അല്ല പുറത്തേക്ക് ഉള്ളതിനേക്കാൾ കൂടുതൽ അകത്തേക്ക് ആയിരുന്നു യാത്ര. അതിനു കാരണം ഒരു മോതിരമാണ്. ഫാറൂഖ് കോളജിലെ മുൻ അധ്യാപകരും കുടുംബങ്ങളുമായി ഞങ്ങൾ 47 പേരാണ് തുർക്കിയയിലേക്ക് 10 ദിവസത്തെ ടൂറിന് പുറപ്പെട്ടത്. എനിക്ക് ഷോപ്പിങ് ലിസ്റ്റ് ഇല്ല. ഒന്നുമാത്രം, നിസ്സാരം. മരുമകൻ ഫലാഹിന് കൊടുക്കാൻ മകൾ സുമയ്യക്കൊരു മോതിരം വേണം. പറ്റുമോ? ഏതെങ്കിലും മോതിരം പോരാ അതിൽ പേർഷ്യൻ അക്ഷരത്തിൽ ‘ഹീച്’ എന്നെഴുതിയിരിക്കണം. മനസ്സിൽ ഒരു മൂലയിൽ ‘ഹീച്’ എന്നെഴുതിെവച്ചു, പറ്റിയാൽ നോക്കാം.

‘ഹീച്’ മോതിരം
ഇസ്തംബൂൾ വിമാനത്താവളം കണ്ടപ്പോഴേ തോന്നി. ഇത് സ്ഥലം ഒന്നുവേറെയാണ്, റോമൻ (ഇംഗ്ലീഷ്) വാക്കുകളും പേരുകളും. എല്ലാവരും ക്ഷീണിച്ചിരിക്കുന്നു. താമസിക്കുന്ന ഹോട്ടലിലേക്കുള്ള യാത്രക്കിടെ കണ്ട ഷോപ്പുകളിൽ വെറുതെ –വെറും വെറുതെ– കണ്ണോടിച്ചു. ധാരാളം മോതിരങ്ങൾ നിരത്തിെവച്ചിട്ടുണ്ട്.
ഒരിടത്തിറങ്ങിയപ്പോൾ മോതിരങ്ങളൊന്ന് നോക്കി. പലതരം ഡിസൈൻ ഉണ്ട് . ‘ഹീച്’ ഇല്ല. മനസ്സിന്റെ മൂലയിലിട്ടിരുന്ന മോതിരം മോഹിപ്പിക്കുന്ന വെല്ലുവിളിയായി എന്റെ ശ്രദ്ധയുടെ നടുക്ക് വന്നുകിടന്നു. ഇനിയങ്ങോട്ട് ഞാൻ മോതിരം നോക്കുകയാണ്. സഹസ്രാബ്ദങ്ങളുടെ സംസ്കാര, വ്യാപാര ചരിത്രമുള്ള ഒരു നാട്ടിൽനിന്ന് വിശേഷപ്പെട്ട ഈ ഒരു വസ്തു കിട്ടിയിട്ട് തന്നെ കാര്യം.
ഇസ്തംബൂൾ, പഴയ കോൺസ്റ്റാന്റിനോപ്ൾ. കിഴക്കും പടിഞ്ഞാറും തമ്മിൽ ബലാബലം നടന്ന വേദി. ഗ്രീക്, റോമൻ ബൈസൈന്റൻ, ഇസ്ലാമിക, സംസ്കാരങ്ങളെല്ലാം സ്വന്തം മുദ്രകൾ ചാർത്തിയ മഹാനഗരം. യൂറോപ്പിന്റെയും ഏഷ്യയുടെയും ഭാഗം. നാഗരികതകൾക്ക് സംഗമഭൂമിയായ ഇതിന്റെ ചരിത്രഗതികളുടെ സാക്ഷിയായി, വെയിലത്ത് വെട്ടിത്തിളങ്ങുന്ന ബോസ്ഫറസ് നദിയുടെ മുകൾപ്പരപ്പിലെ ശാന്തത ഒരുപാട് സംസ്കൃതികളുടെ ഉത്ഥാനപതനങ്ങൾ മൂടിവെക്കുന്നതുപോലെ. എല്ലാം ഉള്ളിലൊതുക്കി അത് പുറത്തേക്ക് പറയുന്നത് എന്താണ്, ‘ഹീച്’. ഒന്നുമില്ല!
ടോപ്കപി കൊട്ടാരം. വിയന മുതൽ ബഗ്ദാദ് വരെ നീണ്ടുകിടന്നിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ കേന്ദ്രം. പഴയ പ്രതാപത്തിന്റെ ശേഷിപ്പായി ഇപ്പോഴും കാണാം ഹാളുകളും മരത്തോപ്പുകളും. കെട്ടിട ചുമരുകളിലെ ടൈലുകളിൽ നീലയും ചുവപ്പും നിറഞ്ഞ നിറങ്ങൾ കോർത്തുവെച്ച കലാ ചാതുരി. പേർഷ്യൻ ശിൽപഭംഗിയും സൂക്ഷ്മതയും ഓട്ടോമൻ പ്രതാപവും ഒത്തുചേർന്ന ഗാംഭീര്യമാർന്ന കൊട്ടാരമുറികൾ. ഇവയിലായിരുന്നത്രെ മക്കളുടെ ഉയർച്ചക്കായി മാതാക്കൾ ഉപജാപം നെയ്തത്. സുൽത്താൻമാർക്കെതിരെ വസീറുമാരും സഹോദരങ്ങൾക്കെതിരെ സുൽത്താൻമാരും ഗൂഢാലോചനകൾ നടത്തിയത് വർണിച്ച ഗൈഡ് ബൈതുല്ല ഒരു പ്രഖ്യാപനവും നടത്തി: ഇതാണ് സുൽത്താൻമാരെങ്കിൽ എനിക്ക് സുൽത്താൻ ആകേണ്ട.
പുറത്ത് വഴിയോരത്ത് ഏതാനും കടകളുണ്ട്. ചെന്നുനോക്കി. മോതിരങ്ങൾ ധാരാളം. ‘ഹീച്’ ഇല്ല. കിട്ടാൻ പ്രയാസമാണെന്നു ബോധ്യപ്പെടുന്ന മുറക്ക്, കിട്ടണമെന്ന ഭ്രമവും വർധിക്കുന്നു. റംല ടീച്ചറുടെ മകൾ ഫൈമിയോടും തിരയാൻ ശട്ടംകെട്ടി. തുർക്കിയ മസ്ജിദുകളുടെയും ചർച്ചുകളുടെയും നാടാണ്. അയാ സോഫിയ, ബ്ലൂമസ്ജിദ്, സെന്റ് ആന്റണീസ് ചർച്ച്, അയാട്രയാഡ ചർച്ച്, ഗ്രാൻഡ് മോസ്ക്, ഫാതിഹ് മസ്ജിദ്, ബസിലിക്ക കത്തീഡ്രൽ… മതങ്ങളുടെ, വ്യാപാരത്തിന്റെ, നാഗരികതകളുടെ ഈ കേന്ദ്രത്തിൽ ആത്മീയതയുടെയും പര്യായമായി എണ്ണപ്പെടുന്ന ഒന്നുണ്ട്.
കൊണിയയിലാണത്. തേടി നടക്കുന്നവരെ തേടി വരുന്ന ഒന്ന്. മൗലാനാ ജലാലുദ്ദീൻ റൂമിയുടെ ഖബറിടം. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച റൂമി, കവിയും ഗ്രന്ഥകാരനും കഥാകാരനും അധ്യാപകനും എല്ലാമായിരുന്നു. ‘മൗലാന മ്യൂസിയ’ത്തിലേക്ക് പെട്ടെന്ന് കാലുകുത്തിയപ്പോൾ മനസ്സിലെത്തിയത് റൂമിയുടെ ആ പ്രസിദ്ധമായ വാക്കുകളാണ്. ‘നിങ്ങൾ എന്താണോ തേടുന്നത് അത് നിങ്ങളെയും തേടുന്നുണ്ട്.’ മ്യൂസിയത്തിൽ ചിത്രങ്ങൾ, സ്മൃതി വസ്തുക്കൾ, നൃത്തംചെയ്യുന്ന ദർവീശുമാരുടെ പെയിന്റിങ്… അപ്പോൾ ഓർത്തു; ഞാൻ തേടുന്ന മോതിരം എന്നെയും തേടുന്നുണ്ടാകില്ലേ? ‘ഹീച്’ മോതിരങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ എത്ര? മൂന്ന്?, രണ്ട്?, ഒന്ന്?.. ഇതുവരെ കണ്ടത് പൂജ്യം – ‘ഹീച്’ എന്നാൽ പൂജ്യമാണല്ലോ.
വിലപിടിപ്പുള്ള സ്വർണാഭരണങ്ങളുടെ വലിയൊരു ഷോറൂമിൽ ഞങ്ങളുടെ സംഘം കയറി. ഷോറൂമുകാർ ഉത്സാഹത്തോടെ വരവേറ്റു. എല്ലാറ്റിനും വലിയ വിലയാണ്. എന്നാലും ധൈര്യം ആവാഹിച്ച് ഞാൻ ഒരു സെയിൽസ് ഗേളിനോട് ചോദിച്ചു: അധികം വിലയില്ലാത്ത മോതിരം കിട്ടുമോ? ‘ഹീച്’ എന്ന് എഴുത്തു വേണം. ആയിരക്കണക്കിന് മോതിരങ്ങളുടെ ശേഖരത്തിലേക്ക് അവരെന്നെ കൊണ്ടുപോയി. ഒരു വശത്തെ ഷെൽഫ് അറകളിലൂടെ വിരലോടിച്ച് ഒരു പെട്ടി പുറത്തേക്കെടുത്തു.
ഇതാ ഹീച് മോതിരങ്ങൾ രണ്ടെണ്ണമുണ്ട്. എന്നിട്ട് ചെറുപുഞ്ചിരിയോടെ അവർ പറഞ്ഞു എന്റെ പേര് ഹീച് എന്നാണ്. എന്താണ് അതിന്റെ അർഥം? ഞാൻ ചോദിച്ചു. ‘നതിങ്’ എന്നുതന്നെ. ഒന്നുമില്ലായ്മ. ശൂന്യത. പൂജ്യം. പക്ഷേ, ഞാൻ അന്വേഷിക്കുന്ന ഡിസൈൻ അല്ല രണ്ടിനും. വിലയും വളരെയധികം. അവിടം വിട്ടു. ഇസ്മീറിലെ കമറാൽത്തി മാർക്കറ്റിൽ ഒരു ശ്രമംകൂടി നടത്തി. കടൽത്തീരത്താണ് മാർക്കറ്റ്. ഇടുങ്ങിയ ഊടുവഴികൾ. ‘കണ്ണ് മാല’കളുടെ ശേഖരങ്ങൾ മറ്റിടങ്ങളിലെപ്പോലെ ഇവിടെയുമുണ്ട്. മോതിരങ്ങളും. പേർഷ്യൻ എഴുത്തുള്ള ഒന്ന് ഒരു ഷോപ്പുകാരൻ എന്നെ കാണിച്ചു. പക്ഷേ എഴുത്ത് ‘ഹീച്’ അല്ല; ‘ഹുസൂർ’ ആണ് –ശാന്തി എന്ന്. ഞാൻ അന്വേഷിക്കുന്ന ഒരു മോതിരം എവിടെയിരുന്നാണ് എന്നെ അന്വേഷിക്കുന്നുണ്ടാവുക?
കുറച്ച് തെക്കാണ് ഗള്ളിപ്പോളി. ഒരു ഉപദ്വീപ്. ഒന്നാം ലോകയുദ്ധ കാലത്ത് സഖ്യസേനകൾ ഇവിടെയെത്തി. ഒാട്ടോമൻ സാമ്രാജ്യം അസ്തമയത്തിലായിരുന്നു. എങ്കിലും ചെറുത്തുനിൽപ് ശക്തമായിരുന്നു. ഗളിപ്പോളിയിലെ അൻസക് ഉൾക്കടൽ തീരത്ത് പലേടത്തായി പോരടിച്ച ആസ്ട്രേലിയക്കാരും ന്യൂസിലൻഡുകാരും തുർക്കിയകളും ചളിനിറഞ്ഞ കിടങ്ങുകളിൽ ജീവൻ പണയപ്പെടുത്തി കുറേ കിടന്നിരിക്കണം. മുസ്തഫ ‘അത്താതുർക്കി’ന്റെ നേട്ടം കൂടിയായിരുന്നു യുദ്ധവിജയം. എന്നാൽ, ഗള്ളിപ്പോളിയിലെ സ്മാരകങ്ങളിൽ ശത്രുമിത്ര ഭേദമില്ല. തുർക്കി സ്മാരകങ്ങളെപ്പോലെ സഖ്യസേനക്കാരുടെ സ്മാരകങ്ങളും കാണാം. മോതിരം അവിടെയും തിരഞ്ഞു. ചെറിയ കടകളാണ്. മോതിരങ്ങളുണ്ട്. ആ മോതിരം മാത്രമില്ല.
കപ്പഡോക്കിയ. നൂറ്റാണ്ടുകൾക്ക് മുമ്പത്തെ ഒരു സയൻസ് ഫിക്ഷൻ നാട്ടിലെത്തിയ പ്രതീതി. മധ്യ അനതോലിയയിലെ ഈ പ്രദേശത്തെത്തിയാൽ പിറകോട്ട് സഞ്ചരിച്ചതായി തോന്നും. ഗോറേം പട്ടണം ചെറുതാണ്. പക്ഷേ ഒരു തുറന്ന മ്യൂസിയം കൂടിയാണിത്. പ്രദേശമാകെ വലിയ ചതുരംഗക്കരുക്കളെ പോലെ കുറെ മായക്കുഴലുകൾ (ഫെയറി ചിമ്മിനികൾ) എഴുന്നുനിൽക്കുന്നു. അഗ്നിപർവത ലാവ ഉറച്ചുണ്ടായ സ്തൂപങ്ങൾ. നാലാം നൂറ്റാണ്ടിൽ റോമക്കാരുടെ അടിച്ചമർത്തലിൽനിന്ന് ക്രിസ്തുമത വിശ്വാസികൾ അഭയം തേടിയിരുന്നത് ഇവിടത്തെ ഭൂഗർഭ അറകളിലാണ്. ചുമരുകളിൽ ബൈബിൾ രംഗങ്ങളും പുണ്യവാളരൂപങ്ങളും കൊത്തിവെച്ചത് കാണാം.

കപഡോക്കിയയിലെ ഫെയറി ചിംനി
ചൈന-തുർക്കി സിൽക്ക് പാതയിലായിരുന്നു ഇവിടം. പിൽക്കാലത്ത് ഇസ്ലാമിക വാസ്തുശിൽപവും സംസ്കാരവും ഇതിന്റെ മുഖമുദ്രയായി. അക്കാലത്ത് സിൽക്ക് പാത വഴി വന്ന വണിക്കുകൾക്കായി പണിത ‘കാരവൻ സറായ്’ എന്ന സത്രങ്ങളാണ് മറ്റൊരു ചരിത്രാവശിഷ്ടം. മോതിരവും തിരയുന്നുണ്ട്. ഇടക്കൊരു കടക്കാരൻ പറഞ്ഞു; ഓർഡർ പ്രകാരം ഞങ്ങൾ മോതിരമുണ്ടാക്കുന്നുണ്ട്. ആ ഡിസൈൻ കാട്ടിത്തന്നാൽ നാളേക്ക് ഉണ്ടാക്കിവെക്കാം. ഇല്ല. ഇവിടെയും ആ മോതിരം എന്നെ അന്വേഷിച്ച് കിടപ്പില്ല.
ബലൂൺ യാത്ര. കേബിൾ സവാരി. ഉഷ്ണജല സ്നാനം. ബോസ്ഫറസിലൂടെ യൂറോപ്പും ഏഷ്യയും തൊട്ടുള്ള ബോട്ടുയാത്ര, എഫിസൂസിലെ ലൈബ്രറി; കബാബുകൾകൊണ്ട് സമ്പന്നമായ ഭക്ഷണം. പത്തു ലിറ വിലയുള്ള ശുചിമുറി സന്ദർശനങ്ങൾ. ഷോപ്പിങ് വേളകൾ. സംഘത്തിന്റെ കൈയിലെ ഡോളർ ചുരുങ്ങുന്ന മുറക്ക് ബാഗുകൾ വീർക്കുന്നു. എന്റെ മോതിരം മാത്രമില്ല.
ഇസ്തംബൂളിലെ അവസാന ദിവസം പ്രസന്നമായിരുന്നു. റൂംമേറ്റ് കോയട്ടി സാറും ഞാനും നേരത്തേതന്നെ പാക്കിങ് കഴിച്ചു. പ്രാതൽ കഴിഞ്ഞ് ബസിൽ. പകൽ മുഴുവൻ ഞാൻ ഒരൊറ്റ മോതിരത്തിനായി നോക്കി നോക്കി ഇരുന്നു. അവസാനത്തെ സായാഹ്നം. ഇനിയുള്ള രണ്ടു മണിക്കൂർ ടൂർ മാനേജർ ഉവൈസ് ഷോപ്പിങ്ങിനു മാത്രമായി വിട്ടുതന്നിരിക്കുന്നു. ഇസ്തംബൂളിലെ ഗ്രാൻഡ് ബസാറിലേക്ക് ഞങ്ങളെ തുറന്നുവിട്ടു. ഊടുവഴികളുടെ വിസ്മയ സാമ്രാജ്യം. നാലായിരത്തിലധികം ഷോപ്പുകൾ. 120 മിനിറ്റ് ബാക്കി.
‘ഹീച്’. ഒന്നുമില്ലായ്മ. മനുഷ്യന്റെ നിസ്സാരത, അഹംബോധത്തിന്റെ തിരസ്കാരം. റൂമി തന്റെ ദർശനം അരച്ചുചേർത്ത വാക്ക്. ഞാൻ അതാണല്ലോ തേടുന്നത്. 120ൽ നൂറ് മിനിറ്റും തീർന്നു. കിലോമീറ്ററുകൾ നടന്ന് ശതക്കണക്കിന് കടകളിൽ കയറി. ഹീച്. ഒന്നുമില്ല. പക്ഷേ, അവസാനത്തിന്റെ അവസാനമിനിറ്റുകളിൽ ഒരു കടക്കാരൻ എന്റെ യാന്ത്രികമായ ചോദ്യം കേട്ട് തിരിച്ചുചോദിച്ചു; ഹീച്? വെയ്റ്റ്. അയാൾ നേരെ ചെന്ന് ഒരു പെട്ടി തിരഞ്ഞെടുത്തു. അതിൽ നിരത്തിയ രണ്ട് ഡസൻ മോതിരങ്ങളിൽ ഒന്ന്, ഒന്നേ ഒന്ന്, വിരലിൽ കോർത്തെടുത്ത് കാണിച്ചു. ഹീച്.
അക്ഷരങ്ങൾ കൃത്യം. ഡിസൈൻ കൃത്യം. ‘ഹീച്’ എന്നെ തേടുന്നുണ്ടായിരുന്നു. 35 ഡോളറിന്. നിങ്ങൾ ചെയ്യേണ്ടത് സ്നേഹത്തെ തേടുകയല്ല, മറിച്ച് അതിനെതിരെ നിങ്ങളുടെ ഉള്ളിൽ നിങ്ങൾതന്നെ ഉണ്ടാക്കിവെച്ച തടസ്സങ്ങളെ കണ്ടെത്തുകയാണ്’-റൂമി.