‘വെല്ലുവിളികൾ ഏറ്റെടുത്ത് അതിൽനിന്നും പാഠം പഠിച്ച് വിജയം നേടുന്നതിലും രസം മറ്റൊന്നിലുമില്ല.’ മൂന്ന് സമുദ്രങ്ങൾ താണ്ടി പായ്വഞ്ചിയിൽ ലോകം ചുറ്റി ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡറും കോഴിക്കോട് സ്വദേശിയുമായ ദിൽനയുടെ വാക്കുകളാണിത്. പുതുച്ചേരിയിൽനിന്നുള്ള ലെഫ്റ്റനന്റ് കമാൻഡർ രൂപ അഴഗിരിസാമിയും ദിൽനയും 238 ദിവസം നീണ്ട പായ്വഞ്ചിയിലെ സമുദ്ര പ്രദക്ഷിണമെന്ന ലക്ഷ്യം പൂർത്തിയാക്കി തിരിച്ചെത്തിയത് ഈയിടെയാണ്. പായ്വഞ്ചിയിൽ സമുദ്ര പ്രദക്ഷിണം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ജോടികൾ കൂടിയാണിവർ. നാവിക സാഗർ പരിക്രമ II എന്ന സേനയുടെ ദൗത്യത്തിന്റെ ഭാഗമായി പോയന്റ് നിമൊ എന്ന ഏറ്റവും വിദൂരമായ മേഖലയിലൂടെ പായ്വഞ്ചിയിൽ സഞ്ചരിച്ച ആദ്യ ഇന്ത്യക്കാർ എന്ന റെക്കോഡും ഇനി ഇവർക്ക് സ്വന്തം. ദിൽനയും രൂപയും സമുദ്രയാത്രകളുടെ ആ കഥ പറയുന്നു…
ഇന്ത്യൻ നാവികസേനയുടെ നാവിക സാഗർ പരിക്രമ IIന്റെ ഭാഗമായുള്ള ദൗത്യമായിരുന്നു ഇത്. ഒരു പായ്വഞ്ചിയിൽ ലോകം മുഴുവൻ ചുറ്റിവരിക. അതിന് കുറച്ച് നിയമങ്ങളുമുണ്ട്. തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഒരേ സ്ഥലത്തായിരിക്കണം, ഭൂമധ്യരേഖ രണ്ടു തവണ മുറിച്ചു കടക്കണം, എൻജിൻ ഉപയോഗിക്കരുത്, കാറ്റിലൂടെ ആയിരിക്കണം സഞ്ചാരം, 21,600 നോട്ടിക്കൽ മൈൽ മിനിമം സഞ്ചരിക്കണം, മൂന്ന് ഗ്രേറ്റ് കേപ്സും (കേപ് ഓഫ് ഗുഡ് ഹോപ് -ദക്ഷിണാഫ്രിക്ക, കേപ് ല്യൂവിൻ -ആസ്ട്രേലിയ, കേപ് ഹോൺ -ദക്ഷിണ അമേരിക്ക) കടന്നിരിക്കണം. ഇന്ത്യൻ നേവിയുടെ ഒരു േപ്രാജക്ടാണിത്. ഞങ്ങൾ യാത്ര ആരംഭിച്ചതും അവസാനിപ്പിച്ചതും ഗോവയിലാണ്.
നാല് സ്റ്റോപ്പുകളാണുള്ളത്. ഫ്രീമാന്റൽ (ആസ്ട്രേലിയ), ലിറ്റിൽടൺ (ന്യൂസിലൻഡ്), ഫോക് ലൻഡ് ഐലൻഡ്, കേപ് ടൗൺ. ഈ നാല് സ്ഥലത്തുമാത്രമാണ് ഞങ്ങൾ സ്റ്റോപ് ചെയ്തത്. 2024 ഒക്ടോബർ രണ്ടിന് യാത്ര ആരംഭിച്ചു. 2025 മെയ് 29ന് തിരിച്ചെത്തി. ഏകദേശം എട്ടുമാസത്തെ യാത്രയായിരുന്നു. ഇതിനും മൂന്നുവർഷം മുന്നേതന്നെ ഞങ്ങൾ തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. നാലുവർഷം മുഴുവനായും ഈ യാത്രക്കായി മാറ്റിെവച്ചു.
കടലിനോട് പ്രിയം
2014ലാണ് നേവിയിൽ ചേരുന്നത്. നേവിയിൽ വന്നതിന് ശേഷമാണ് ഈയൊരു പാഷൻ കണ്ടെത്തിയത്. സാഹസിക പ്രവൃത്തികൾ ഒരുപാട് ഇഷ്ടമാണ്. വെല്ലുവിളികൾ നിറഞ്ഞ കാര്യങ്ങൾ ചെയ്യുക, കഷ്ടപ്പാടുകളിലൂടെ കടന്ന് അതിൽനിന്ന് വിജയം കണ്ടെത്തുക എന്നതൊക്കെ വളരെ ഹരമായ കാര്യമാണ്. നേവിയിൽ ലോജിസ്റ്റിക്സ് ഓഫിസർ ആണ്. എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അപ്പോഴാണ് നേവി ദൗത്യത്തിലേക്ക് വളന്റിയർമാരെ വിളിച്ചത്. തിരഞ്ഞെടുക്കപ്പെട്ടു. സമുദ്രയാത്രകൾ ശ്രമിച്ചുനോക്കിയാലേ ചെയ്യാൻ പറ്റുന്നതാണോയെന്ന് അറിയാൻ കഴിയൂ. ചിലർക്ക് സീ സിക്ക്നസ് ഉണ്ടാവും. ചിലർക്ക് ശാരീരികമായും മാനസികമായും താങ്ങാൻ പറ്റില്ല. സെയിലിങ് ചെയ്ത് തുടങ്ങിയപ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നു, പക്ഷേ അതിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. അത് പിന്നെ പാഷനായി.
തയാറെടുപ്പുകൾ
17 പേരിൽനിന്നാണ് നാവികസേന ഞങ്ങളെ ഈ യാത്രക്കായി തിരഞ്ഞെടുത്തത്. ആദ്യം തിയററ്റിക്കൽ പഠനം. അതുകഴിഞ്ഞ് ചെറിയ ബോട്ടിൽ സെയിലിങ് പതിയെ വലിയ ബോട്ടിലേക്ക്. മൊറീഷ്യസിലേക്കും റിയോ െഡ ജനീറോയിലേക്കും ട്രെയിനിങ്ങിന്റെ ഭാഗമായി ഓഫിസർമാരുടെകൂടെ സെയിൽ ചെയ്തു. പിന്നീട് നേവി കമാൻഡർ അഭിലാഷ് ടോമിയുടെ ശിക്ഷണത്തിലായിരുന്നു അവസാന വർഷ പരിശീലനം.
ഞങ്ങൾ രണ്ടു പേർ മാത്രമായി ഗോവയിൽനിന്ന് പോർട്ബ്ലെയർ വരെയും, മൊറീഷ്യസ് വരെയും പായ്വഞ്ചിയിൽ പോയി തിരിച്ചുവന്നിരുന്നു. ഈ യാത്രകൾകൂടി പരിഗണിച്ചാൽ ആകെ 38,000 നോട്ടിക്കൽ മൈൽ യാത്ര ചെയ്തിട്ടുണ്ട്. ഈയൊരു സമുദ്ര പ്രദക്ഷിണത്തിൽ മറികടക്കേണ്ടതിനേക്കാൾ ദൂരം പരിശീലന കാലയളവിൽ സെയിൽചെയ്ത അനുഭവസമ്പത്തുണ്ടായിരുന്നു. നേവിയുടെ പരിശീലന കാലയളവ് ഒരുപാട് ഗുണംചെയ്തു. അതുകൊണ്ട് മാത്രമാണ് ദക്ഷിണ സമുദ്രത്തെ നേരിടാൻ കഴിഞ്ഞത്.
ഏതൊരു യാത്രക്കും പോവുംമുമ്പേ എത്രദിവസം ആവശ്യമായി വരുമെന്ന് മുന്നേ അറിഞ്ഞിരിക്കണം. അതിനനുസരിച്ചുള്ള ഭക്ഷണം കരുതണം. ‘തരിണി’യിൽ ഫ്രിഡ്ജും എ.സിയുമൊന്നുമില്ല. ടിന്നിലടച്ച ഭക്ഷണമാണ് ഉപയോഗിക്കുന്നത്. വെള്ളം നിറച്ച കുപ്പികളും കരുതും. അത്യാവശ്യം എല്ലാ പണികളും പഠിച്ചിരുന്നു. എൻജിനീയറും ഇലക്ട്രീഷ്യനും ആശാരിയും ഷെഫും തുടങ്ങി എല്ലാം നമ്മൾതന്നെയാണ്. ഇൻജക്ഷൻ െവക്കാനും, മുറിവുണ്ടായാൽ സ്റ്റിച്ചിടാനും തുടങ്ങി മെഡിക്കൽ എമർജൻസിക്കാവശ്യമായ കാര്യങ്ങളും പഠിച്ചിരുന്നു. മെഡിക്കൽ കിറ്റും കരുതിയിരുന്നു.
കടൽ, മഴവില്ല്, വാൽനക്ഷത്രം
ഒരുപാട് വെല്ലുവിളികളും മനോഹരമായ അനുഭവങ്ങളും നിറഞ്ഞതായിരുന്നു യാത്ര. യാത്ര തുടങ്ങി കാറ്റ് ഇല്ലാത്ത സാഹചര്യങ്ങളും ആഞ്ഞടിക്കുന്ന കാറ്റും ചുഴലിക്കാറ്റുമുണ്ടായ ദിവസങ്ങളുമുണ്ടായിരുന്നു. ആൽബട്രോസ്, ഫ്ലൈയിങ് ഫിഷ്, കടൽപ്പക്ഷികൾ, ഡോൾഫിൻ തുടങ്ങി ഒട്ടനവധി ജീവികളെ യാത്രക്കിടെ കാണാനായി. 80,000 വർഷങ്ങൾക്കു ശേഷം വരുന്ന സി/2023 വാൽനക്ഷത്രത്തെ വളരെ വ്യക്തമായി കടലിൽനിന്നു കണ്ടു. വ്യാപിച്ചുകിടക്കുന്ന കവര്, മനോഹരമായ സൂര്യാസ്തമയങ്ങൾ, മഴവില്ലുകൾ, വിവിധ നിറങ്ങളിലുള്ള ആകാശം ഇവയെല്ലാം വല്ലാത്ത അനുഭവങ്ങളായിരുന്നു.
കേപ് ഹോൺ, പോയന്റ് നിമൊ, കൊടുങ്കാറ്റ്
തണുപ്പ് വലിയ വെല്ലുവിളിയായിരുന്നു. തെക്ക് അക്ഷാംശം 57 ഡിഗ്രി കേപ് ഹോൺ വരെയാണ് ഞങ്ങൾ പോയത്. 1-2 ഡിഗ്രിയായിരുന്നു അവിടെ താപനില. ഇവിടത്തെ ചൂടുള്ള കാലാവസ്ഥയിൽനിന്ന് അത്രയും തണുപ്പുള്ള ഭാഗത്തേക്കുള്ള മാറ്റം വളരെ ബുദ്ധിമുട്ടായിരുന്നു. ചിരിക്കാനോ പല്ല് തേക്കാനോ വെള്ളം കുടിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നു. തണുപ്പ് കാരണം ദിവസങ്ങളോളം കുളിക്കാൻ പറ്റാതിരുന്നിട്ടുണ്ട്.
ചിലപ്പോഴൊക്കെ മോശം കാലാവസ്ഥയായിരുന്നു. കേപ് ഹോണിൽ സഞ്ചരിക്കുന്നതിനിടെ തിരമാലകൾ പല ഭാഗത്തുനിന്നും വന്നടിച്ചു. ‘തരിണി’യെ കൺേട്രാൾ ചെയ്യാനും ബുദ്ധിമുട്ടി. ‘തരിണി’ ഒരു ഭാഗത്തേക്ക് ചരിഞ്ഞുകൊണ്ടിരുന്നു. ഉള്ളിലേക്ക് വെള്ളംകയറുന്ന അവസ്ഥ. കേപ് ഹോൺ അറിയപ്പെടുന്നത് തന്നെ കടലുകളുടെ മൗണ്ട് എവറസ്റ്റ് എന്നാണ്. ആ ഒരു രാത്രി ഒരിക്കലും മറക്കില്ല. പക്ഷേ ഏറ്റവും വലിയ നേട്ടമായി കാണുന്നതും കേപ് ഹോൺ ചുറ്റിവന്നതാണ്. ഏറ്റവും അപകടം നിറഞ്ഞ സ്ഥലമാണത്.
പോയന്റ് നിമൊയും മുറിച്ചുകടന്നു. ഏറ്റവും വിദൂര സ്ഥലമാണത്. അതിലൂടെ പായ്വഞ്ചിയിൽ കടന്നുപോയ ആദ്യ ഇന്ത്യക്കാർ ഞങ്ങളാണ്. അത് റെക്കോഡ് ആയിരുന്നു. ‘ഗ്രേവ്യാഡ് ഓഫ് സാറ്റലൈറ്റ്സ്’ എന്നാണ് ആ സ്ഥലം വിളിക്കപ്പെടുന്നത്. കരയേക്കാളും ഏറ്റവും അടുത്തുള്ളത് അവിടെ ബഹിരാകാശ നിലയമാണ്. എന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്നൊരാൾക്ക് എത്തിപ്പെടാൻപോലും കഴിയില്ല.
പസഫിക് സമുദ്രത്തിൽ ഏതാണ്ട് ഒരാഴ്ചയോളം ഞങ്ങൾ അങ്ങനൊരു സ്ഥലത്തായിരുന്നു. ഉപകരണങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥയൊക്കെ ഉണ്ടായി. കടലിൽ കൊടുങ്കാറ്റ് വരുന്നതിന് മുമ്പാണ് ഇതൊക്കെ സംഭവിച്ചത്. സെക്കൻഡുകൾക്കുള്ളിലായിരുന്നു ഇലക്ട്രിക്കൽ ഉപകരണങ്ങളെല്ലാം നിലച്ചത്. സത്യത്തിൽ കടലിൽ അകപ്പെട്ടു എന്നാണ് കരുതിയത്. പക്ഷേ, സമാധാനത്തോടെ ഓരോന്നും എവിടെയാണ് പ്രശ്നമുള്ളത് എന്നൊക്കെ നോക്കി പരിഹരിച്ചു. വീണ്ടും ചലിച്ചുതുടങ്ങി.
‘തരിണി’ക്കൊപ്പം
വളരെ ബലത്തോടെ നിർമിച്ച പായ് വഞ്ചിയാണ് ഞങ്ങൾ യാത്രചെയ്ത ഐ.എൻ.എസ്.വി തരിണി. അതത്രയും മികച്ചതായതുകൊണ്ടുമാത്രമാണ് ഞങ്ങൾ തിരിച്ച് വന്നത്. 17 മീറ്റർ മാത്രം നീളമുള്ള ചെറിയ ബോട്ട്. കടൽ വെള്ളം ശുദ്ധവെള്ളമാക്കാനുള്ള ചെറിയ സജ്ജീകരണവും സാറ്റലൈറ്റ് വഴി വാർത്താവിനിമയം നടത്താനുള്ള ഉപകരണങ്ങളുമൊക്കെ അതിൽ ഉണ്ടായിരുന്നു.
ഇലേക്ട്രാണിക് മാപ്പും പേപ്പർ മാപ്പും ഉപയോഗിച്ചാണ് ദിശ മനസ്സിലാക്കുന്നത്. നമുക്ക് പോകേണ്ട ദിശയിലേക്കു തന്നെ കാറ്റ് വീശണമെന്നില്ല. സാധാരണ ഷിപ്പിൽ 10 ദിവസംകൊണ്ട് യാത്ര ചെയ്യുന്നത് നമ്മൾ ചിലപ്പോൾ 30 ദിവസമൊക്കെയെടുക്കും. ഈ യാത്രയുടെ പ്രധാന സാഹസികത തന്നെ അതാണ്. കാറ്റ് എവിടെനിന്നും വരും പായ്വഞ്ചിയെ ഏത് ദിശയിൽ നിർത്തണം എന്നൊക്കെ കണക്കു കൂട്ടിയാണ് മുന്നോട്ട് നീങ്ങുക.
രണ്ടു പേരും ഒറ്റക്ക് കാര്യങ്ങളെല്ലാം ചെയ്യാൻ പരിശീലനം ലഭിച്ചവരാണ്. പകൽ മുഴുവൻ രണ്ടു പേരും ജാഗരൂകരായിരിക്കും. രാത്രിയിലും ഒരാൾ എപ്പോഴും ചുറ്റും നിരീക്ഷിക്കാനുണ്ടാകും. കുറച്ച് സമയം മറ്റയാൾ വിശ്രമിക്കും. കരയിലുള്ളതുപോലെ ആറേഴ് മണിക്കൂർ തുടർച്ചയായി ഉറങ്ങാനൊന്നും കഴിയില്ല. മുപ്പത് നാൽപത് മിനിറ്റൊക്കെയുള്ള ചെറു മയക്കങ്ങൾ മാത്രമേ കഴിയൂ. ഞങ്ങളതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.
രൂപയും ഞാനും നാല് വർഷത്തോളമായി ഒരുമിച്ചുണ്ട്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ബഹുമാനിച്ച് ഓരോന്നും വിലയിരുത്തി ഏതാണോ കൂടുതൽ ഉചിതമായ തീരുമാനം അതുമായി മുന്നോട്ട് പോവുകയാണ് യാത്രയിൽ ചെയ്തത്. യാത്രയിലെ ഏറ്റവും വലിയ ഉപകരണം ഞങ്ങളുടെ ടീം വർക്ക് തന്നെയായിരുന്നു. മാനസിക സമ്മർദങ്ങൾ അതിജീവിക്കാൻ ഞങ്ങൾ മെഡിറ്റേഷനും ശ്വസനവ്യായാമങ്ങളുമൊക്കെ ചെയ്യുമായിരുന്നു. ഒരു സ്പിരിച്വൽ യാത്രകൂടിയായിരുന്നു ഞങ്ങൾക്കിത്.
റിസ്കെടുക്കണം
നമ്മൾ ജീവിതത്തിൽ റിസ്ക് എടുക്കണം. വെല്ലുവിളികൾ നിറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമേ നമ്മുടെ കഴിവുകൾ മനസ്സിലാക്കാൻ കഴിയൂ. പണ്ട് വെള്ളത്തെ പേടിച്ച ആളായിരുന്നു ഞാൻ. പക്ഷേ, ഞാൻ കപ്പൽ യാത്രകൾ ചെയ്യാൻ തുടങ്ങി. എനിക്കിത് പറ്റുമോ എന്നറിയാൻ ഞാൻ എനിക്കു തന്നെ സമയം കൊടുത്തു. ഇപ്പോൾ ഇവിടെവരെ എത്തി നിൽക്കുന്നു. വെല്ലുവിളികൾ ഏറ്റെടുത്ത് അതിൽനിന്നും പാഠങ്ങൾ പഠിച്ച് വിജയം നേടുന്നതിലും രസം മറ്റൊന്നിലുമില്ല. അവസരങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. അതേ അവസരം പിന്നെ വരണമെന്നില്ല.
എല്ലാം നമ്മുടെ മനസ്സിന്റെ ൈകയിലാണ്. നമ്മുടെ ആഗ്രഹങ്ങൾക്കു വേണ്ട എന്ന് പറയാൻ പല ആളുകളും ഉണ്ടാകും. പക്ഷേ, ഇത് എന്റെ ആഗ്രഹമാണ്. അതെനിക്ക് സഫലീകരിക്കണമെന്ന ദൃഢനിശ്ചയം ഉണ്ടെങ്കിൽ അതിനെ ആർക്കും തടുക്കാനാവില്ല. ഇതെല്ലാം ഒരു മൈൻഡ് ഗെയിം ആണ്. പിന്മാറാതെ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകണം. വിജയം തീർച്ചയായും ലഭിക്കും. അതൊരു പ്രകൃതി നിയമമാണ്. പ്രതിരോധ മേഖല നല്ലൊരു മേഖലയാണ്. പ്രത്യേകിച്ചും സാഹസികതകളൊക്കെ ഇഷ്ടപ്പെടുന്നവർക്ക്. ഇതിലേക്ക് കടന്ന് വരുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പ്രധാന തസ്തികകളിലെല്ലാം സ്ത്രീകൾ വന്നിട്ടുണ്ട്. വലിയ മാറ്റമാണ് മുമ്പത്തേക്കാൾ സംഭവിച്ചിട്ടുള്ളത്.
ക്രിക്കറ്റും ഷൂട്ടിങ്ങും
കോഴിക്കോട് കക്കോടിയിലാണ് വീട്. പഠിച്ചതെല്ലാം കോഴിക്കോട് തന്നെയാണ്. ഡിഗ്രി ബി.കോം ആയിരുന്നു. അതിനുശേഷം സർവിസ് സെലക്ഷൻ ബോർഡിന്റെ ഇന്റർവ്യൂ വഴിയാണ് നേവിയിൽ എത്തുന്നത്. അച്ഛൻ ദേവദാസൻ എൻ.സി.സിയിൽ സിവിലിയൻ ഡ്രൈവർ ആയിരുന്നു. എട്ടാം ക്ലാസ് മുതൽ ഞാനും എൻ.സി.സിയിലുണ്ടായിരുന്നു. അന്ന് മുതൽ സൈന്യത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹമുണ്ട്. എൻ.സി.സിയിലെ എ,ബി,സി സർട്ടിഫിക്കറ്റുകളെല്ലാം നേടിയിരുന്നു. എൻ.സി.സിയിലൂടെ തന്നെ റൈഫിൾ ഷൂട്ടിങ് പ്രാക്ടിസ് ചെയ്തു.
കേരളത്തെ പ്രതിനിധാനം ചെയ്ത് ദേശീയതലത്തിൽ മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിലുമുണ്ടായിരുന്നു. ക്രിക്കറ്റും ഷൂട്ടിങ്ങും ഞാൻ സീരിയസ് ആയി എടുത്ത കായിക ഇനങ്ങളായിരുന്നു. അച്ഛൻ ചെറുപ്പം മുതലേ എല്ലാറ്റിനും സപ്പോർട്ടാണ്. അച്ഛനിപ്പോഴില്ല. എന്റെ ഉള്ളിൽ ഇങ്ങനൊരു സ്പിരിറ്റ് ഉണ്ടാകാൻ കാരണം അച്ഛൻ തന്ന സപ്പോർട്ടാണ്. കല്യാണം കഴിഞ്ഞതിനുശേഷം ഭർത്താവും നേവി കമാൻഡറുമായ ധനേഷ് കുമാറും ഒരുപാട് പിന്തുണ നൽകിയിട്ടുണ്ട്. അമ്മ റീജ, സഹോദരി ദീപ്തി.
കടലിലെ ‘ബഹിരാകാശ’ സഞ്ചാരി
ചെറുപ്പത്തിൽ ബഹിരാകാശ സഞ്ചാരി ആകാനായിരുന്നു താൽപര്യം. എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങാണ് പഠിച്ചതും. അന്നൊന്നും ഞാൻ ഇങ്ങനൊരു യാത്ര ചെയ്യുമെന്ന് വിചാരിച്ചിരുന്നതല്ല. 2017ലാണ് നേവിയിൽ ചേരുന്നത്. നേവിയിൽ വന്നതിനുശേഷം സെയിലിങ്ങും കടൽയാത്രയും തിരഞ്ഞെടുക്കുകയായിരുന്നു. എനിക്ക് വളരെ സന്തോഷമാണിതിൽ.
ഏതൊരു നാവികന്റെയും സ്വപ്നമാണ് ഞങ്ങൾ സാക്ഷാത്കരിച്ചിരിക്കുന്നത്. എല്ലാവർക്കും കിട്ടുന്ന അവസരമല്ല ഇത്. നേട്ടത്തിന്റെ ഒരു കൊടുമുടിയായാണ് ഈ നിമിഷത്തെ കാണുന്നത്. ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും നേരിടേണ്ടിവന്നിട്ടുണ്ട്. സെയിലിങ്ങിനെ പറ്റിയും ഞങ്ങൾക്ക് ഞങ്ങളെ പറ്റിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. എനിക്ക് എന്നെത്തന്നെ ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞു.
ചെറുപ്പം മുതലേ കൽപന ചൗളയെ നല്ല ഇഷ്ടമാണ്. അവരാണ് എന്റെ റോൾ മോഡൽ. ചെറുപ്പത്തിൽ ഡയറിയിലൊക്കെ ബഹിരാകാശത്ത് യാത്രചെയ്യണമെന്നൊക്കെ എഴുതിവെക്കുമായിരുന്നു. സത്യത്തിൽ ബഹിരാകാശ യാത്രക്കാരും സമുദ്രം പ്രദക്ഷിണം ചെയ്യുന്ന നാവികരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. അവർ ശൂന്യാകാശത്തുനിന്ന് ഭൂമിയെ കാണുന്നു. നമ്മൾ സമുദ്രത്തിൽനിന്നും. രണ്ടിടത്തും പ്രപഞ്ചം ഒരു കോമൺഫാക്ടറാണ്. ഇനിയും സെയിലിങ് തുടരണം. ഇതിനേക്കാൾ വെല്ലുവിളികൾ നിറഞ്ഞ കപ്പൽയാത്രകൾ ചെയ്യണം.
നമ്മൾ നമ്മുടെ കഴിവുകളിൽ വിശ്വസിക്കണം. സ്വയം വിശ്വാസമർപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങിയാൽ ജീവിതത്തിലെ ഏത് ലക്ഷ്യങ്ങളെയും കൈവരിക്കാൻ കഴിയും. അച്ഛൻ അഴഗിരിസാമി വ്യോമസേനയിലായിരുന്നു. അമ്മ കാമാക്ഷി. ചേച്ചി മഞ്ജു ഭാരതി ഡി.ആർ.ഡി.ഒയിൽ ശാസ്ത്രജ്ഞയാണ്. അനിയത്തി മോനിക സിഡ്നിയിൽ ജോലിചെയ്യുന്നു.