
ന്യൂഡൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ആവർത്തിച്ച് സംസ്ഥാനം. എയിംസ്, ശബരി റെയിൽ പാത, മനുഷ്യ-വന്യജീവി സംഘർഷം തടയാൻ പ്രത്യേക പാക്കേജ് തുടങ്ങി പത്തിന ആവശ്യങ്ങളാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ യോഗത്തിൽ ഉന്നയിച്ചത്.
മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള പ്രതിരോധ നടപടികൾക്കായി 1000 കോടി രൂപയുടെ സഹായം കേരളം ആവശ്യപ്പെട്ടു. ഇതിനുപുറമെ, കാലങ്ങളായി കാത്തിരിക്കുന്ന എയിംസ് കേരളത്തിന് അനുവദിക്കണമെന്നും, ചെലവിന്റെ പകുതി വഹിക്കാൻ തയ്യാറായിട്ടും അനിശ്ചിതത്വം തുടരുന്ന ശബരിപാത നിർമാണം വേഗത്തിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിദേശത്തുനിന്നും മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി പ്രത്യേക സ്പെഷ്യൽ പാക്കേജ് വേണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. കൂടാതെ അംഗൻവാടി, ആശ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുക കശുവണ്ടി, കയർ, കൈത്തറി മേഖലകൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കുക. ജിഎസ്ടി പരിഷ്കരണം മൂലം സംസ്ഥാനങ്ങൾക്കുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കുക തുടങ്ങിയ ആവിശ്യങ്ങളും ഉന്നയിച്ചു.
കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 12000 കോടിയോളം രൂപയിൽ വലിയൊരു ഭാഗം വെട്ടിക്കുറച്ചതിനെ മന്ത്രി യോഗത്തിൽ കുറ്റപ്പെടുത്തി. ആകെ 17000 കോടിയോളം രൂപയാണ് ഇതുവരെ കേന്ദ്രം വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വിഹിതം വൈകിപ്പിക്കുന്നതിലുള്ള പ്രതിഷേധവും കേരളം നിവേദനത്തിലൂടെ കേന്ദ്രത്തെ അറിയിച്ചു.
The post എയിംസ്, ശബരിപാത, വന്യജീവി സംഘർഷത്തിന് 1000 കോടി; കേന്ദ്രബജറ്റിൽ കണ്ണുനട്ട് കേരളം appeared first on Express Kerala.









