ഷിംല: ഹിമാചൽ പ്രദേശിലുടനീളം കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം 1,250ലധികം റോഡുകൾ അടച്ചിട്ടതായി റിപ്പോർട്ട്. മഞ്ഞുമൂടിയ മനോഹരമായ ശൈത്യകാല സാഹചര്യങ്ങൾ ആസ്വദിക്കാൻ വിനോദസഞ്ചാരികൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥ റോഡ് ഗതാഗതത്തെ തടസ്സപ്പെടുത്തിയത്. ഇത് സാധാരണ ജീവിതത്തെയും സാരമായി ബാധിച്ചു.
ഹിമാചൽ പ്രദേശിലെ ഏറ്റവും തിരക്കേറിയ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മണാലിയിൽ മൂന്ന് മാസത്തിനു ശേഷമുള്ള സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയോടൊപ്പം വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടി. വാഹനങ്ങളുടെ നീണ്ടനിര സമീപ റോഡുകളെ സ്തംഭിപ്പിച്ചു. ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം മണാലിയിൽ കുടുങ്ങി.
കഴിഞ്ഞ ഒരാഴ്ചയായി ഹിമാചൽ പ്രദേശിലെ നിരവധി ജില്ലകൽ കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഇത് ഗതാഗതം, ആശയവിനിമയം, വൈദ്യുതി, ജലവിതരണം എന്നിവയെ ബാധിക്കുകയും തണുത്തുറഞ്ഞ താപനിലയിൽ ആളുകൾ കാറുകളിൽ കുടുങ്ങിക്കിടക്കുകയും ചെയ്തു. പലരെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തടസ്സപ്പെട്ട റോഡുകൾ കാരണം ലാഹൗൾ, സ്പിതി ജില്ലകൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു. ലാഹൗൾ-സ്പിതി, ചമ്പ ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഞ്ഞുവീഴ്ച തുരുകയാണ്.








