ലോകത്തിൽ എല്ലായിടത്തും കാടുകൾ മണ്ണിലാണ് വളരുന്നത്. എന്നാൽ ഇന്ത്യയിൽ ഒരിടത്ത് മാത്രം കാട് വെള്ളത്തിന് മുകളിലാണ്! കാൽക്കീഴിലെ മണ്ണ് ചതിക്കുമോ എന്ന് പേടിക്കണ്ട, കാരണം ഇത് പ്രകൃതിയുടെ ഒരു മാന്ത്രിക പരവതാനിയാണ്. ‘നൃത്തം ചെയ്യുന്ന മാനുകളുടെ’ നാട് എന്നറിയപ്പെടുന്ന, ലോകത്തിലെ ഏക ഫ്ലോട്ടിങ് ദേശീയോദ്യാനമായ ‘കെയ്ബുൾ ലാംജാവോയുടെ’ വിസ്മയങ്ങളിലേക്ക് നമുക്കൊന്ന് പോയാലോ?
വെള്ളത്തിന് മീതെ ഒഴുകുന്ന പച്ചപ്പ്
എന്താണ് ഈ വനത്തെ ഇത്രമാത്രം സ്പെഷ്യലാക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ. ‘ഫുംഡി’ (Phumdis). അഴുകിയ സസ്യങ്ങളും മണ്ണും ജൈവാവശിഷ്ടങ്ങളും ചേർന്ന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട പ്രകൃതിയുടെ ‘ലിവിങ് മാറ്റുകൾ’ എന്ന് ഇവയെ വിളിക്കാം. ലോക്താക് തടാകത്തിന്റെ തെക്കുഭാഗത്തായി വ്യാപിച്ചുകിടക്കുന്ന ഈ പച്ചപ്പുകൾക്ക് വെള്ളത്തിന് മുകളിൽ ഒരു വലിയ കപ്പൽ പോലെ പൊന്തിനിൽക്കാനും കാറ്റടിച്ചാൽ പതിയെ ഒഴുകി നീങ്ങാനും കഴിയും.
പക്ഷേ, യഥാർത്ഥ മാജിക് നടക്കുന്നത് സീസൺ മാറുമ്പോഴാണ്. മഴക്കാലത്ത് ലോക്താക് തടാകം നിറഞ്ഞൊഴുകുമ്പോൾ ഈ കാട് പതുക്കെ മുകളിലേക്ക് പൊങ്ങിവരും. എന്നാൽ വേനൽക്കാലത്ത് വെള്ളം താഴുമ്പോൾ ഈ ഫുംഡികൾ തടാകത്തിന്റെ അടിത്തട്ടിലേക്ക് പതുക്കെ താഴ്ന്നിരിക്കും. എന്തിനാണെന്നോ? അടിത്തട്ടിലെ മണ്ണിൽ നിന്ന് അടുത്ത സീസണിലേക്കുള്ള പോഷകങ്ങൾ വലിച്ചെടുക്കാൻ! കൃത്യമായി പറഞ്ഞാൽ, സ്വന്തമായി ഭക്ഷണം തേടാനായി താഴേക്കും മേലേക്കും സഞ്ചരിക്കുന്ന ലോകത്തിലെ ഏക കാടാണ് കെയ്ബുൾ ലാംജാവോ.

നൃത്തം ചെയ്യുന്ന മാനുകളുടെ നാട്
ഈ ഉദ്യാനത്തിലെ ഏറ്റവും വലിയ ആകർഷണം ‘സംഗായ്’ (Sangai) എന്ന അപൂർവ്വയിനം മാനുകളാണ്. ലോകത്ത് വേറെ എവിടെപ്പോയാലും നിങ്ങൾക്കിതിനെ കാണാൻ കഴിയില്ല, മണിപ്പൂരിലെ ഈ പച്ചപ്പിൽ മാത്രം കാണുന്ന അത്യപൂർവ്വ ഇനമാണിത്. ‘മണിപ്പൂരിലെ നൃത്തം ചെയ്യുന്ന മാനുകൾ’ എന്നാണ് ഇവ അറിയപ്പെടുന്നത്. ശരിക്കും ഇവർ നൃത്തം ചെയ്യുകയാണോ? അല്ല എന്നതാണ് രസകരമായ സത്യം.
വെള്ളത്തിന് മുകളിൽ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരിക്കുന്ന ‘ഫുംഡി’കൾക്ക് മുകളിലൂടെ നടക്കുമ്പോൾ താഴെ വീഴാതിരിക്കാൻ ഇവ അതീവ ശ്രദ്ധയോടെ ഓരോ ചുവടും വെക്കും. ബാലൻസ് നിലനിർത്താനുള്ള ഈ വേച്ചു വേച്ചുള്ള നടത്തം കണ്ടാൽ, കാടിന് മുകളിൽ ആരോ ഒരാൾ മനോഹരമായി ചുവടുവെക്കുകയാണെന്നേ തോന്നുകയുള്ളൂ. പ്രകൃതി ഒരുക്കിയ ഈ അപൂർവ്വ നൃത്തം നേരിൽ കാണാൻ മാത്രം ഓരോ വർഷവും പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഈ ലോക്താക് തീരത്തേക്ക് ഒഴുകിയെത്തുന്നത്.

നിങ്ങളെ കാത്തിരിക്കുന്ന കാഴ്ചകൾ
കെയ്ബുൾ ലാംജാവോയുടെ ഏറ്റവും വലിയ അത്ഭുതം അതിന്റെ അസ്ഥിരത തന്നെയാണ്. നിങ്ങൾ ഇന്ന് ഇവിടെ ഒരു പുൽമേട് കണ്ടെങ്കിൽ, നാളെ അതേ സ്ഥാനത്ത് തെളിനീർ മാത്രമായിരിക്കും ഉണ്ടാവുക. കാറ്റടിക്കുന്ന ദിശക്കനുസരിച്ച് ഈ പച്ചപ്പുകൾ തടാകത്തിലൂടെ പതുക്കെ സ്ഥാനം മാറി സഞ്ചരിച്ചുകൊണ്ടേയിരിക്കും. പക്ഷേ, ഈ കാഴ്ചകൾക്ക് മാറ്റ് കൂട്ടുന്നത് ഇവിടുത്തെ അതിഥികളാണ്. ദേശാടന പക്ഷികളുടെ പറുദീസയാണിവിടം. സൈബീരിയയിൽ നിന്നും ചൈനയിൽ നിന്നും വരെ കിലോമീറ്ററുകൾ താണ്ടി എത്തുന്ന അപൂർവ്വ പക്ഷികളെ ഇവിടെ കാണാം. തടാകത്തിലെ തെളിനീരിൽ നീന്തിത്തുടിക്കുന്ന വർണ്ണമത്സ്യങ്ങളും അപൂർവ്വയിനം ജലജീവികളും ഈ ആവാസവ്യവസ്ഥയെ സമ്പന്നമാക്കുന്നു.
പാർക്കിനോട് ചേർന്നുള്ള ലോക്താക് തടാകത്തിലൂടെയുള്ള ഒരു ബോട്ട് യാത്ര… അത് അനുഭവിച്ചുതന്നെ അറിയണം. വെറുമൊരു യാത്രയല്ല ഇത്, പ്രകൃതിയുടെ നിശബ്ദതയിലേക്ക് തുഴഞ്ഞു കയറുന്ന അനുഭവമാണ്. ഈ തടാകത്തിൽ കാണുന്ന ചെറിയ കുടിലുകൾ (Phumsangs) പോലും ഒഴുകി നടക്കുന്നവയാണ്. ലോക്താക് തടാകത്തിന് നടുവിലുള്ള ഒരു ചെറിയ കുന്നിൻപ്രദേശമാണ് സന്ദ്ര ദ്വീപ്. ഇവിടെ നിന്നാൽ തടാകത്തിന്റെ മുഴുവൻ ഭംഗിയും പച്ചപ്പും ഒരു കാൻവാസിൽ എന്നപോലെ കാണാൻ സാധിക്കും.
ചരിത്രപ്രേമികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരിടമാണ് ഐ.എൻ.എ മെമ്മോറിയൽ, മൊയ്‌റാങ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി (INA) ആദ്യമായി ഇന്ത്യൻ മണ്ണിൽ ത്രിവർണ്ണ പതാക ഉയർത്തിയത് ഇവിടെയാണ്. ഇതിനോട് ചേർന്നുള്ള മ്യൂസിയത്തിൽ നേതാജിയുടെയും ഐ.എൻ.എയുടെയും അപൂർവ്വ ശേഖരങ്ങളുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ‘കാഷ്‌ലെസ് ഐലൻഡ്’എന്ന ബഹുമതി നേടിയ ഇടമാണ് കരോംഗ് ദ്വീപ്. ബോട്ടിൽ മാത്രമേ ഇവിടെ എത്താൻ കഴിയൂ. തടാകത്തിലെ ഗ്രാമീണ ജീവിതം നേരിട്ടറിയാൻ ഇവിടം സന്ദർശിക്കണം.

എപ്പോൾ, എങ്ങനെ പോകണം?
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്നും വെറും 50 കിലോമീറ്റർ ദൂരമേയുള്ളൂ ഈ അത്ഭുതലോകത്തേക്ക്. എപ്പോൾ പോകണം എന്നാണോ ആലോചിക്കുന്നത്? മഞ്ഞുകാലത്തിന്റെ കുളിരും പ്രകൃതിയുടെ പച്ചപ്പും ഒത്തുചേരുന്ന നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഏറ്റവും അനുയോജ്യം. ഈ മാസങ്ങളിൽ കാടും തടാകവും അതിന്റെ ഏറ്റവും സുന്ദരമായ ഭാവത്തിലായിരിക്കും.
താമസിക്കാൻ ഇംഫാലിൽ ലക്ഷ്വറി ഹോട്ടലുകൾ ഉണ്ടെങ്കിലും, ലോക്താക് തടാകത്തിന് ചുറ്റുമുള്ള നാടൻ ഹോംസ്റ്റേകൾ തിരഞ്ഞെടുക്കുന്നതാണ് യഥാർത്ഥ അനുഭവം. കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾക്കൊപ്പം മണിപ്പൂരിന്റെ തനതായ ഭക്ഷണവും ആ ഗ്രാമീണ സംസ്കാരവും നേരിട്ടറിയാൻ ഇതിലും നല്ലൊരു വഴിയൊന്നുമില്ല. വെള്ളത്തിന് മീതെ ഒഴുകുന്ന പച്ചപ്പും, ബാലൻസ് തെറ്റാതെ നൃത്തം ചെയ്യുന്ന മാനുകളും, ഓളങ്ങൾക്കിടയിലെ മനുഷ്യജീവിതവും ഒക്കെ കാണുമ്പോൾ പ്രകൃതിയുടെ അനന്തമായ വിസ്മയങ്ങൾക്ക് മുന്നിൽ നമ്മൾ അത്ഭുതപ്പെട്ടു നിൽക്കും. പച്ചപ്പുകൾ തേടിയുള്ള യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ധൈര്യമായി കെയ്ബുൾ ലാംജാവോയിലേക്ക് വിട്ടോ.









