പിങ്ക് നിറത്തിലുള്ള ചെറി ബ്ലോസം പൂക്കളുടെ പശ്ചാത്തലത്തിൽ മഞ്ഞുപാളികളാൽ മൂടപ്പെട്ട മൗണ്ട് ഫുജി ഉയർന്നുനിൽക്കുന്ന കാഴ്ച ജപ്പാനിലെ വസന്തകാലത്തിന്റെ ഏറ്റവും ഐകോണിക് ദൃശ്യങ്ങളിലൊന്നാണ്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഈ ദൃശ്യത്തിന്റെ കേന്ദ്രബിന്ദുവായ ഫുജിയോഷിദ നഗരത്തിൽ നിന്നാണ് ഇപ്പോൾ ഒരു അപ്രതീക്ഷിത തീരുമാനം വന്നിരിക്കുന്നത്. ഓവർ ടൂറിസം മൂലമുള്ള പ്രതിസന്ധികൾ കണക്കിലെടുത്ത് ആണ് നഗര ഭരണകൂടം പ്രശസ്തമായ ചെറി ബ്ലോസം ഫെസ്റ്റിവൽ റദ്ദാക്കാൻ തീരുമാനിച്ചത്.
യമനാഷി പ്രിഫെക്ചറിലെ അറകുറയാമ സെൻഗൻ പാർക്കിൽ, അഞ്ച് നിലകളുള്ള ചൂറെയ്തോ പഗോഡയ്ക്കൊപ്പം മൗണ്ട് ഫുജിയെ പശ്ചാത്തലമാക്കി നടത്തുന്ന ഈ ഉത്സവം കഴിഞ്ഞ ഒരു ദശാബ്ദമായി വസന്തകാലത്തെ പ്രധാന ആകർഷണമായിരുന്നു. 2016-ൽ ആരംഭിച്ച ഫെസ്റ്റിവലിന് ഓരോ വർഷവും ഏകദേശം രണ്ട് ലക്ഷം സന്ദർശകരാണ് എത്തിയിരുന്നത്. പൂക്കാലത്തിന്റെ ഉച്ചസ്ഥായിയിൽ മാത്രം ദിവസേന 10,000-ത്തിലധികം ആളുകൾ നഗരത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.
എന്നാൽ ഈ വലിയ ജനത്തിരക്ക് നഗരവാസികളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിച്ചുവെന്ന് മേയർ ഷിഗെരു ഹോറിയുച്ചി വ്യക്തമാക്കി. “പൗരന്മാരുടെ മാനവും ജീവിതപരിസരവും സംരക്ഷിക്കുന്നതിനായി 10 വർഷം പഴക്കമുള്ള ഈ ഉത്സവത്തിന് വിരാമം കുറിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” എന്നാണ് മേയറുടെ ഔദ്യോഗിക പ്രസ്താവന.
നാട്ടുകാരുടെ ജീവിതം എങ്ങനെ ബാധിച്ചു?
നഗരത്തിലെ ഇടുങ്ങിയ റോഡുകളിൽ കടുത്ത ഗതാഗതക്കുരുക്ക്, തെരുവുകളിലും പാർക്കുകളിലും മാലിന്യം, സ്വകാര്യ സ്ഥലങ്ങളിൽ അതിക്രമിച്ചു കയറൽ തുടങ്ങി നിരവധി പരാതികളാണ് ഉയർന്നത്. ചില സന്ദർശകർ അനുവാദമില്ലാതെ വീടുകളിൽ കയറി ശൗചാലയം ഉപയോഗിച്ചതായും, സ്വകാര്യ തോട്ടങ്ങളിൽ മലമൂത്രവിസർജനം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തിരക്കേറിയ നടപ്പാതകളിൽ കുട്ടികൾ തള്ളിക്കളയപ്പെടുന്ന സംഭവങ്ങളും നഗര അധികാരികളെ ആശങ്കയിലാഴ്ത്തി.
ഇത്തരം സംഭവങ്ങൾ നാട്ടുകാരുടെ ആത്മഗൗരവം മാത്രമല്ല, ജപ്പാന്റെ പേരുകേട്ട സംസ്കാരത്തിനും ആതിഥ്യമര്യാദയ്ക്കും പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്കാണ് നയിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഫെസ്റ്റിവൽ റദ്ദാക്കൽ എന്താണ് സൂചിപ്പിക്കുന്നത്?
ഫെസ്റ്റിവൽ റദ്ദാക്കിയാലും ചെറി പൂക്കളും മൗണ്ട് ഫുജിയുടെ കാഴ്ചയും ഇല്ലാതാകില്ല. സന്ദർശകർ ഇനിയും എത്തും. എന്നാൽ ടൂറിസം നിയന്ത്രണ രീതികളിലാണ് മാറ്റം വരുത്തുന്നത്. അധിക സുരക്ഷാ പട്രോളുകൾ, പോർട്ടബിൾ ശൗചാലയങ്ങൾ, താൽക്കാലിക പാർക്കിംഗ് സൗകര്യങ്ങൾ, താമസ മേഖലകളിൽ നിന്ന് സന്ദർശകരെ അകറ്റാനുള്ള നിർദേശങ്ങൾ എന്നിവ നടപ്പാക്കാനാണ് തീരുമാനം.
ലോകമെമ്പാടും ഓവർ ടൂറിസത്തിനെതിരെ ഉയരുന്ന ആശങ്കകളുടെ ഭാഗമായാണ് ഈ നടപടി. മാച്ചുപിച്ചുവിൽ സന്ദർശക പരിധി ഏർപ്പെടുത്തിയതും, സാന്തോറിനിയിൽ ദിവസേന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതും ഇതിന് ഉദാഹരണങ്ങളാണ്.
സോഷ്യൽ മീഡിയയിലും ജപ്പാന്റെ തീരുമാനത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. “ഓവർ ടൂറിസം ഒരു മഹാമാരിയാണ്, അതിനെ അങ്ങനെ തന്നെ കൈകാര്യം ചെയ്യണം” എന്നതുപോലുള്ള പ്രതികരണങ്ങൾ വൈറലായി വരുന്നുണ്ട്.






