
ഗർഭിണിയായ ജീവനക്കാരിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചതിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ അമേരിക്കൻ കമ്പനിക്ക് കനത്ത പിഴ. ഓഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്‌സ് എന്ന കമ്പനിക്കാണ് കോടതി ഏകദേശം 211.5 കോടി രൂപ (25.5 മില്യൺ ഡോളർ) പിഴ ചുമത്തിയത്. കമ്പനിയിലെ ജീവനക്കാരിയായിരുന്ന ചെൽസിയ വാൽഷിന്റെ പരാതിയിലാണ് ഹാമിൽട്ടൺ കൗണ്ടി കോടതിയുടെ വിധി.
2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗർഭകാലത്ത് സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട ചെൽസിയയോട് പൂർണ്ണമായ ബെഡ് റെസ്റ്റ് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ശാരീരിക അധ്വാനം പാടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ സഹിതം വർക്ക് ഫ്രം ഹോമിനായി ചെൽസിയ അപേക്ഷ നൽകിയെങ്കിലും കമ്പനി അത് തള്ളി. ഒന്നുകിൽ ഓഫീസിൽ വന്ന് ജോലി ചെയ്യുകയോ അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്നായിരുന്നു കമ്പനിയുടെ നിലപാട്.
ഇൻഷുറൻസ് പരിരക്ഷയും വരുമാനവും നഷ്ടപ്പെടുമെന്ന ഭയത്താൽ ശാരീരിക അവശതകൾ വകവെക്കാതെ ചെൽസിയ ഓഫീസിലെത്തി ജോലി തുടർന്നു. മൂന്ന് ദിവസത്തെ തുടർച്ചയായ ജോലിക്ക് പിന്നാലെ ഫെബ്രുവരി 24-ന് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 18 ആഴ്ചകൾക്ക് മുൻപേ പിറന്ന പെൺകുഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. ചെൽസിയ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആയതിന് തൊട്ടുപിന്നാലെ കമ്പനി വർക്ക് ഫ്രം ഹോം അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്. ശിശുവിന്റെ മരണത്തിൽ 90 ശതമാനം ഉത്തരവാദിത്തവും കമ്പനിക്കാണെന്ന് ജൂറി വിധിയില്‍ ചൂണ്ടിക്കാട്ടി.
The post വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി appeared first on Express Kerala.








