നിലമ്പൂര്‍: തിരഞ്ഞെടുപ്പു പ്രചാരണം രാഷ്ട്രീയമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുന്നത്. സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണമെന്നാണ് യുഡിഎഫ് ആഗഹിക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല. പകരം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. ഉപതിരഞ്ഞെടുപ്പു പ്രചാരണവുമായി നിലമ്പൂരിലുള്ള പിണറായി വിജയന്റെ മറുപടി തേടി ഏഴു ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
Also Read: രാഷ്ട്രീയവും വികസന നിലപാടും പറഞ്ഞാണ് നിലമ്പൂരിൽ വോട്ട് തേടുന്നത്; എംവി ഗോവിന്ദൻ
- സംസ്ഥാനത്ത് 2016 മുതല്‍ നാളിതുവരെ മലയോര ജനത വന്യജീവി ആക്രമണങ്ങളുടെ ദുരിതത്തിലാണ്. വന്യ ജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടും എണ്ണായിരത്തില്‍ അധികം പേര്‍ക്ക് പരക്കേറ്റിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. പരമ്പരാഗതമോ ആധുനികമോ ആയ ഒരു പ്രതിരോധ മാര്‍ഗവും സ്വീകരിക്കാതെ എന്തുകൊണ്ട് സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിക്കുന്നു? കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരം ഉണ്ടായിട്ടും എന്തുകൊണ്ട് ചെയ്തില്ല?
- എസ്സി /എസ്ടി വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന സഹായം കഴിഞ്ഞ മൂന്നുവര്‍ഷമായി വര്‍ധിപ്പിക്കാത്ത എക സംസ്ഥാനമാണ് കേരളം. എസ്സി വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 500 കോടി രൂപയും എസ്ടി വിഭാഗങ്ങള്‍ക്ക് 120 കോടി രൂപയും വെട്ടിക്കുറച്ചു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളോട് ഇത്രയും ക്രൂരമായി പെരുമാറുന്നത് എന്തിന്?
- മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കോടികള്‍ കൊടുക്കാനുള്ളത് കൊണ്ട് ആശുപത്രികളില്‍ മരുന്നില്ല. സിവില്‍ സപ്ലെസ് കോര്‍പ്പറേഷന് കോടികള്‍ കൊടുക്കാന്‍ ഉള്ളത് കൊണ്ട് മാവേലി സ്റ്റോറില്‍ സബ്‌സിഡി സാധനമില്ല. ക്ഷേമ പെന്‍ഷനുകളും ക്ഷേമനിധി ബോര്‍ഡിന്‍ നിന്നുള്ള സഹായവും മുടങ്ങി. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കോടികള്‍ കൊടുക്കാനുണ്ട്. മൂന്ന് തവണ വൈദ്യുതി ചാര്‍ജ് കൂട്ടി. ലൈഫ് മിഷന്‍ പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നത്. കാരുണ്യ പദ്ധതി നിലച്ചു. സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് പറഞ്ഞിട്ട് ഇത്രയധികം ജനദ്രോഹ നടപടികള്‍ ഒന്നിച്ച് ചെയ്യാന്‍ ഒരു സര്‍ക്കാരിന് എങ്ങനെ കഴിയുന്നു?
- സര്‍ക്കാരിന്റെ നേട്ടമായി കൊട്ടിഘോഷിച്ച ദേശീയപാത നൂറ്റിയന്‍പതില്‍പരം സ്ഥലങ്ങളില്‍ തകര്‍ന്ന് വീണിട്ടും / അഴിമതി ഉണ്ടായിട്ടും / ക്രമക്കേട് ഉണ്ടായിട്ടും സര്‍ക്കാരിന് ഒരു പരാതിയും ഇല്ലാത്തത് എന്തുകൊണ്ട്? ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിയെ കണ്ട് സമ്മാനപ്പെട്ടി കൊടുത്ത്, പൊന്നാട അണിയിച്ച് അദരിച്ചു. ബിജെപി – സിപിഎം ധാരണയല്ലേ ഒരു പരാതിയും ഇല്ലാത്തതിന് പിന്നില്‍?
- തുച്ഛമായ ഓണറേറിയത്തിനു ജോലിചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. അവരോട് ക്രൂരമായി പെരുമാറുന്നു. മന്ത്രിമാര്‍ അടക്കമുള്ളവര്‍ അവരെ അപമാനിക്കുന്നു. നിങ്ങള്‍ എന്നാണ് മുതലാളിമാര്‍ ആയത്? പിഎസ്സി ചെയര്‍മാന്റെ ശമ്പളം നാല് ലക്ഷത്തില്‍ അധികമാക്കി. അംഗങ്ങള്‍ക്ക് മൂന്ന് ലക്ഷത്തില്‍ അധികമാക്കി. പെന്‍ഷനും വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന് ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി. 12 പേര്‍ക്ക് ഒരു മാസത്തില്‍ 80 ലക്ഷം രൂപയില്‍ അധികം വേണം. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവിന് ഒരു രൂപ പോലും ചെലവില്ല. എന്നിട്ടും ആശ വര്‍ക്കര്‍മാര്‍ക്ക് ഒരു രൂപ പോലും കൂട്ടില്ല എന്ന നിലപാട് എന്തിനാണ്?
- സംസ്ഥാനത്ത് റബറിനെ താങ്ങുവില കിലോയ്ക്ക് 250 രൂപ ആക്കുമെന്ന പ്രകടനപത്രികാ പ്രഖ്യാപനം നടപ്പാകാത്തത് എന്ത്? നെല്ലിന്റെ താങ്ങുവിലയിലെ സംസ്ഥാന വിഹിതം ക്രമാതീതമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. നാളികേര സംഭരണം എന്ത് കൊണ്ട് നടക്കുന്നില്ല? കര്‍ഷകരെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ട്?
- സംസ്ഥാനത്തെ ലഹരിയുടെ ഹബ്ബാക്കി എന്നത് മാത്രമല്ലേ സര്‍ക്കാരിന്റെ നേട്ടം. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷകര്‍ത്തിത്വം നല്‍കിയത് സിപിഎമ്മല്ലേ?
The post എല്‍ഡിഎഫ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല, പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് appeared first on Express Kerala.