
ശ്രീനഗർ: പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച് കളിക്കാനിറങ്ങിയ ക്രിക്കറ്റ് താരത്തെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി രംഗത്തെത്തി. പലസ്തീനിലെ സാഹചര്യം സംബന്ധിച്ച് സംസാരിക്കുന്നതിൽ തെറ്റെന്താണെന്ന് ഇൽതിജ ചോദിച്ചു. പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച് ബാറ്റ് ചെയ്യാൻ യുവാവ് എത്തിയത് വലിയ വിവാദമാകുന്നതിനിടെയാണ് ഇൽതിജയുടെ പ്രതികരണം.‘
എല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കുന്നുണ്ട്. സ്വതന്ത്രമായി സംസാരിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേ? പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ അതിൽ എന്താണ് തെറ്റ്?’’– ഇൽതിജ ചോദിച്ചു.മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കശ്മീരിൽ ബിജെപി അജൻഡ നടപ്പിലാക്കുന്നെന്നും ഇൽതിജ മുഫ്തി ആരോപിച്ചു. ‘‘ഒമർ എന്തുകൊണ്ട് ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കുന്നില്ല? അദ്ദേഹം സംസ്ഥാന പദവിയെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. അദ്ദേഹം ബിജെപിയുടെ അജൻഡയാണ് നടത്തുന്നത്.’’– ഇൽതിജ ആരോപിച്ചു.
ജമ്മു കശ്മീർ ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഫുർഖാൻ ഉൽ ഹഖ് എന്ന ബാറ്ററാണ് പലസ്തീൻ പതാക പതിച്ച ഹെൽമറ്റുമായി ബാറ്റിംഗ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് താരത്തെയും ടൂർണമെന്റ് സംഘാടകനായ സാഹിദ് ബട്ടിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അതേസമയം, ടൂർണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക അംഗീകാരം ഇല്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ഡിസംബർ 29നാണ് ജമ്മുവിൽ ഈ വിവാദത്തിനിടയാക്കിയ ടൂർണമെന്റ് ആരംഭിച്ചത്.









