
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വി.ഡി. സതീശൻ ഒരു ഈഴവ വിരോധിയാണെന്നും പിന്നാക്കക്കാരെ ഒട്ടും അംഗീകരിക്കാത്ത നിലപാടാണ് അദ്ദേഹത്തിന്റേതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വണ്ടിയിൽ താൻ കയറിയതിനെ പരിഹസിച്ച സതീശന്റെ നടപടിയെ വിമർശിച്ച അദ്ദേഹം, സതീശനെപ്പോലെയുള്ളവരെ ഊളൻപാറയ്ക്കാണ് അയക്കേണ്ടതെന്നും പരിഹസിച്ചു.
ഈഴവനായ കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ സതീശൻ നിരന്തരം ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഈഴവ സമുദായത്തെ വെറും കറിവേപ്പിലയായിട്ടാണ് കാണുന്നതെങ്കിൽ സതീശന് തെറ്റുപറ്റി. ഭാവിയിൽ ഉയർന്ന സ്ഥാനങ്ങൾ ലക്ഷ്യമിട്ട് ലീഗിനെ സുഖിപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് ലീഗായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘ഷിൻഡെ പാർട്ടിയെ ഒറ്റിക്കൊടുത്തതാണ് ബിജെപിക്ക് മേയറെ ലഭിക്കാൻ കാരണം’: സഞ്ജയ് റാവത്ത്
ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ യുഡിഎഫ് കാലത്ത് മാറാട് കലാപം നടന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. തന്നെ വേട്ടയാടാൻ വേണ്ടി തന്റെ മലപ്പുറം പ്രസംഗത്തെ വളച്ചൊടിക്കുകയാണ് ചിലർ ചെയ്യുന്നത്. താൻ ഒരു സമുദായത്തിനും എതിരല്ലെന്നും തന്റെ വാക്കുകളുടെ കാരണം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സതീശന്റെ വാക്കുകളിലെ മിടുക്ക് പ്രവൃത്തിയിൽ ഉണ്ടാകുമോ എന്ന് തിരഞ്ഞെടുപ്പിന് ശേഷം കാണാമെന്നും ആരെയും വെല്ലുവിളിക്കാനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
The post വി.ഡി. സതീശൻ ഈഴവ വിരോധി; യുഡിഎഫ് വന്നാൽ ഭരണം ലീഗിന്റെ കൈയിലാകും: വെള്ളാപ്പള്ളി നടേശൻ appeared first on Express Kerala.









