
ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലുള്ള മഹ്‌റോണിയിൽ മദ്യശാലകൾക്ക് നേരെ നൂറോളം വരുന്ന സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം അരങ്ങേറി. മദ്യശാലകൾക്ക് സമീപം സ്ത്രീകൾ നിരന്തരം പീഡനങ്ങളും അതിക്രമങ്ങളും നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് നാട്ടുകാർ നിയമം കൈയ്യിലെടുത്തത്. പ്രദേശത്തെ ക്രമസമാധാന നില തകരാറിലാകുന്നുവെന്ന് കാണിച്ച് പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്നാണ് ജനങ്ങളുടെ ക്ഷമ നശിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകൾ ആദ്യം പ്രധാന റോഡ് ഉപരോധിച്ചുവെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ല. ഇതോടെ രോഷാകുലരായ സ്ത്രീകൾ രണ്ട് മദ്യശാലകളുടെ പൂട്ടുകൾ തകർത്ത് അകത്തുകടക്കുകയും ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കുപ്പികൾ റോഡിലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. മുദ്രാവാക്യം വിളികളുമായി സ്ത്രീകൾ കുപ്പികൾ എറിഞ്ഞുടയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ ചില പുരുഷന്മാരും ഈ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി.
Also Read: മണിപ്പൂരിൽ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട അധികാരികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്. പരാതികളിൽ നടപടിയെടുക്കാതെ വരുമ്പോൾ ഇത്തരം സ്വാഭാവികമായ ജനരോഷം തെരുവുകളിൽ ഉണ്ടാകുമെന്ന് പലരും എക്സിൽ (ട്വിറ്റർ) കുറിച്ചു. മദ്യശാലകൾ തകർക്കപ്പെട്ടതിനേക്കാൾ, എന്തുകൊണ്ട് സ്ത്രീകളുടെ സുരക്ഷാ പരാതികൾ ഗൗരവമായി എടുത്തില്ല എന്ന ചോദ്യമാണ് ഉയരേണ്ടതെന്നും ഭൂരിഭാഗം പേരും സ്ത്രീകളുടെ നടപടിയെ അനുകൂലിച്ചുകൊണ്ട് അഭിപ്രായപ്പെടുന്നു.
The post “ഇനി ക്ഷമിക്കാനാവില്ല”; യുപിയിൽ മദ്യശാലകൾ അടിച്ചുതകർത്ത് സ്ത്രീകളുടെ വൻ പ്രതിഷേധം appeared first on Express Kerala.








