
തൃശൂർ ജില്ലയിൽ രണ്ട് വെവ്വേറെ സംഭവങ്ങളിലായി വൻ ലഹരിമരുന്ന് വേട്ട നടന്നു. മണ്ണുത്തിയിൽ അരക്കിലോയിലധികം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായപ്പോൾ, കൈപ്പമംഗലത്ത് സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പനയ്ക്കെത്തിയ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണുത്തിക്കടുത്ത് മുടിക്കോട് വെച്ചാണ് കുന്നംകുളം സ്വദേശികളായ അക്ഷയ്, റെവിൻസ് എന്നിവരെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നിന് വിപണിയിൽ ഏകദേശം 15 ലക്ഷം രൂപ വിലവരും. കുന്നംകുളം കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെ ശല്യം ചെയ്തു; കായംകുളം സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ
മറ്റൊരു സംഭവത്തിൽ, കൈപ്പമംഗലത്ത് സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ എത്തിച്ച എം.ഡി.എം.എയുമായി കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ജാസിമിനെ പോലീസ് പിടികൂടി. കൈപ്പമംഗലം എൽ.ബി.എസ് ഉന്നതിക്ക് സമീപം വെച്ചായിരുന്നു അറസ്റ്റ്. കുട്ടികൾക്ക് ലഹരി നൽകാൻ ശ്രമിച്ചതിനാൽ പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.
The post തൃശൂരിൽ വൻ ലഹരിവേട്ട; 15 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ appeared first on Express Kerala.









