
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. എസ്ഡിപിഐ അവരുടെ തെരഞ്ഞെടുപ്പ് നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും മുൻപും അവരുടെ വോട്ട് വേണ്ടെന്ന് സി.പി.എം. പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളീയ പൊതുസമൂഹത്തോടാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷം നിശ്ചയിക്കുന്ന അജണ്ടയ്ക്കനുസരിച്ചല്ല തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. യുഡിഎഫ് പതിവുപോലെ നുണപ്രചാരണങ്ങളും വർഗീയ പ്രചാരണങ്ങളും നടത്തുകയാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടാനാണ് പ്രതിപക്ഷ ശ്രമം. ഇതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. വികസന രാഷ്ട്രീയത്തിനാണ് ജനങ്ങൾക്കിടയിൽ സ്വീകാര്യത. പ്രധാനമന്ത്രിയും കേന്ദ്ര നേതാക്കളും എത്തിയാലും കേരളത്തിലെ വോട്ടിംഗിൽ മാറ്റമുണ്ടാകില്ല. യുഡിഎഫ് രാഷ്ട്രീയ ഭിക്ഷാദേഹികളെ കൂട്ടുപിടിക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.
Also Read: രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ
പാർട്ടി വിട്ടുപോയ ജി. സുധാകരന്റെ ആക്ഷേപങ്ങളെ ബഹുമതികളായി കാണുന്നു. മൂല്യം നഷ്ടപ്പെട്ട നാണയം കൊണ്ട് വിനിമയം നടത്താൻ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകൾക്ക് പാർട്ടി വില കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിക്കുമെന്ന് വിജയരാഘവൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
The post എസ്ഡിപിഐ വോട്ട് വിവാദം; പിന്തുണയുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് വിജയരാഘവൻ appeared first on Express Kerala.






