
സമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ്സില്‍ കൗമാരക്കാര്‍ ശ്രദ്ധനേടുകയാണ്. അതില്‍ ഒരാളാണ് ഇന്ത്യയില്‍ വേരുകളുള്ള, എന്നാല്‍ അമേരിക്കന്‍ പൗരനായ 16 വയസ്സ് മാത്രം പ്രായമുള്ള അഭിമന്യു മിശ്ര. ലോക ചാമ്പ്യന്‍ കൂടിയായ ഡി. ഗുകേഷിനെയാണ് അഭിമന്യു മിശ്ര നാലാം റൗണ്ടില്‍ അട്ടിമറിച്ചത്. മൂന്നാം റൗണ്ടില്‍ പ്രജ്ഞാനന്ദയെ സമനിലയില്‍ കുരുക്കുകയും ചെയ്തു.
12 വയസ്സ് 4 മാസം 25 ദിവസം പ്രായമുള്ളപ്പോൾ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയ അഭിമന്യു നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്‌മാസ്റ്റർ കൂടിയാണ്. പ്രജ്ഞാനന്ദയുമായി സമനിലയും ഗുകേഷിനെതിരെ വിജയവും നേടിയതോടെ താന്‍ ഇവര്‍ക്ക് തുല്ല്യനായ കളിക്കാരനാണെന്ന് അഭിമന്യു മിശ്ര പറയുന്നു. ആക്രമണഗെയിം കളിച്ചാണ് അഭിമന്യു മിശ്ര ഗുകേഷിനെ വീഴ്‌ത്തിയത്. 12ാം നീക്കത്തില്‍ കുതിരയെ (നൈറ്റ്) ബലികൊടുത്തായിരുന്നു അഭിമന്യു മിശ്ര ഗുകേഷിനെ ഞെട്ടിച്ചത്. ഡബിള്‍ റൂക്ക് എന്‍ഡ് ഗെയിമായിരുന്നു ഒടുവില്‍. പലപ്പോഴും ഗുകേഷ് സമനിലയ്‌ക്ക് വേണ്ടി പൊരുതകയായിരുന്നു. എന്നാല്‍ അഭിമന്യു മിശ്ര തന്റെ ഒരു കാലാളിനെ (പോണ്‍) എട്ടാം റാങ്കില്‍ എത്തിച്ചതോടെ 61ാം നീക്കത്തില‍് ഗുകേഷ് അടിയറവ് പറഞ്ഞു. ഇതോടെ അഞ്ച് കളികളില്‍ മൂന്ന് വിജയവും രണ്ട് സമനിലയും നേടി നാല് പോയിന്‍റോടെ അഭിമന്യു മിശ്ര രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
ഗുകേഷ്, പ്രജ്ഞാനന്ദ ആധിപത്യത്തിന് വെല്ലുവിളിയായി പുതിയ കൗമാരക്കാര്‍
മറ്റൊരാള്‍ തുര്‍ക്കിയിലെ ഗ്രാന്‍റ്മാസ്റ്ററായ 14കാരന്‍ എര്‍ഡോഗ്മസാണ്. യുകെയില്‍ നിന്നുള്ള ഡേവിഡ് ഹാളിനെയാണ് എര്‍ഡോഗ്മസ് അട്ടിമറിച്ചത്. എര്‍ഡോഗ്മസ് പക്ഷെ മൂന്നര പോയിന്‍റോടെ പിറകിലാണ്. പ്രജ്ഞനന്ദ, ഗുകേഷ്, എരിഗെയ്സി, നോഡിര്‍ബെക് അബ്ദുസത്തൊറോവ് തുടങ്ങി ഇപ്പോള്‍ ലോകചെസില്‍ മേല്‍ക്കൈ നേടി നില്‍ക്കുന്ന 19, 20 കാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് 16 കാരനായ അഭിമന്യു മിശ്രയും 14കാരനായ എര്‍ഡോഗ്മസും. ഈ സൂചനയാണ് ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റ് നല്‍കുന്ന പാഠം. ഇപ്പോള്‍ ആദ്യമൂന്ന് സ്ഥാനക്കാരില്‍ ലോക ചാമ്പ്യനായ ഗുകേഷോ ലോക നാലാം നമ്പര്‍ താരമായ പ്രജ്ഞാനന്ദയോ ഇല്ലെന്നത് വലിയ നിരാശയാണ് ഇന്ത്യന്‍ ചെസ് ആരാധകര്‍ക്ക് നല്‍കുന്നത്.
പ്രതീക്ഷയില്‍ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും
ഇന്ത്യയില്‍ നിന്നും അര്‍ജുന്‍ എരിഗെയ്സി മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ഇപ്പോള്‍ നാല് പോയിന്‍റോടെ നാല് രണ്ടാം സ്ഥാനക്കാരില്‍ ഒരാളായി നില്‍ക്കുകയാണ് അര്‍ജുന്‍ എരിഗെയ്സി. അതേ സമയം ഇന്ത്യയുടെ തൃശൂരില്‍ നിന്നുള്ള നിഹാല്‍ സരിന്‍ മൂന്നര പോയിന്‍റോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ലിയോ ല്യൂക്ക് മെന്‍ഡോങ്കയെ തോല്‍പിച്ചതോടെയാണ് പോയിന്‍റ് നിലയില്‍ മുന്നോട്ട് കുതിച്ചത്. അതേ സമയം അഞ്ചാം റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സി റഷ്യന്‍ താരം നികിത വിറ്റ്യുഗോവിനെ തോല്‍പിച്ചതോടെയാണ് നാല് പോയിന്‍റ് നേടി രണ്ടാം സ്ഥാനക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചത്. കറ്റാലന്‍ ഓപ്പണിംഗില്‍ ശ്രദ്ധാപൂര്‍വ്വം കളിച്ച അര്‍ജുന്‍ എരിഗെയ്സി നികിതയുടെ രാജ്ഞിയെ (ക്വീന്‍) രണ്ട് വിലകുറഞ്ഞ കരുക്കള്‍ നല്‍കി വെട്ടിയെടുത്തതാണ് വിജയത്തിലേക്ക് നയിച്ചത്.
പ്രജ്ഞാനന്ദയ്‌ക്ക് തിരിച്ചടി നല്‍കി മതിയാസ്
പ്രജ്ഞാനന്ദ അഞ്ചാമത്തെ റൗണ്ടില്‍ കളില്‍ പരാജയപ്പെട്ടതോടെ വളരെ പിറകിലായി. ജര്‍മ്മനിയുടെ മതിയാസ് ബ്ലുബോമിനോടാണ് പ്രജ്ഞാനന്ദ തോല്‍വി ഏറ്റുവാങ്ങിയത്. 55നീക്കങ്ങളുള്ള ഗെയിമില്‍ കറുത്തകരുക്കളാല്‍ കളിച്ച പ്രജ്ഞാനന്ദ അവസാന നീക്കങ്ങളില്‍ വരുത്തിയ പിഴവിലാണ് വീണത്. പ്രജ്ഞാനന്ദ, ഗുകേഷ്, ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മര്‍ എന്നിവര്‍ മൂന്ന് പോയിന്‍റുകളോടെ പിന്നിലാണ്.
ഇറാന്റെ പര്‍ഹാം മഗ്സൂദലു തന്നെ മുന്നില്‍
ഇറാന്റെ പര്‍ഹാം മഗ്സൂദലു തന്നെയാണ് തുടക്കം മുതല്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്. അഞ്ചാം റൗണ്ടില്‍ ഹംഗറിയുടെ റിച്ചാര്‍ഡ് റപ്പോര്‍ട്ടിനെ മഗ്സൂദലു തോല്‍പിച്ചതോടെ അഞ്ച് റൗണ്ടുകളില്‍ നിന്നും നാലരപോയിന്‍റായി. നേരത്തെ വമ്പന്‍താരങ്ങളായ ജര്‍മ്മന്‍ താരം ഫിറൂഷയെയും തോല്‍പിച്ചിരുന്നു.
ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള താരത്തെ കണ്ടെത്താനുള്ള മത്സരമായ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ അവസരം കിട്ടും. പുരുഷതാരങ്ങള്‍ക്കൊപ്പം ഓപ്പണ്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന ദിവ്യ ദേശ്മുഖ് കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചെങ്കിലും അഞ്ചാം റൗണ്ടില്‍ ഉസ്ബെകിസ്ഥാന്റെ ഷംസിദ്ദീനോട് പരാജയപ്പെട്ടു.
ഇന്ത്യയ്‌ക്ക് വൈശാലി ഏക ആശ്വാസം
ഇന്ത്യയ്‌ക്ക് ഏക ആശ്വാസമാകുന്നത് വനിത വിഭാഗത്തില്‍ വൈശാലി നടത്തുന്ന പോരാട്ടമാണ്. അഞ്ച് റൗണ്ടില്‍ നിന്നും നാല് പോയിന്‍റുകള്‍ നേടി വൈശാലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുണ്ട്. റഷ്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ കാറ്ററീന ലഗ്നോയും നാല് പോയിന്‍റോടെ ഒന്നാം സ്ഥാനത്തുണ്ട്.









