
കൊല്‍ക്കത്ത: ലോകത്തിന്റെ സൂപ്പര്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ ഭാരത സന്ദര്‍ശനത്തിന്റെ ആദ്യ ദിനം കൊല്‍ക്കത്തയില്‍ അലങ്കോലമായതിന് പിന്നിലെ കാരണങ്ങള്‍ വേദിയിലെ അതിരുകടന്ന വിഐപി സംസ്‌കാരമെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ മെസിയുടെ പരിപാടി അലങ്കോലമാകുകയും വന്‍വിവാദത്തിന് വഴിവെക്കുകയും ചെയ്യുന്നതിനെ കുറിച്ച് ബംഗാള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) അന്വേഷിച്ച് വരികയാണ്. എസ്‌ഐടിക്ക് ലഭിച്ച മൊഴിയില്‍ മെസി കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വല്ലാതെ അലോസരപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
സ്റ്റേഡിയത്തിലേക്ക് മെസി എത്തുമ്പോള്‍ കുറേ അധികം വിഐപികള്‍ ചുറ്റും ഉണ്ടായിരുന്നു. ഇവരില്‍ പലരും അടുത്തെത്തി ദേഹത്ത് തട്ടുകയും അനുവാദം കൂടാതെ ആലിംഗനം ചെയ്യുകയും ചെയ്തത് മെസിയെ അലോസരപ്പെടുത്തിയതായി അറിയുന്നു. രണ്ട് മണിക്കൂറോളം സ്‌റ്റേഡിയത്തില്‍ ചെലവഴിക്കുമെന്നായിരുന്നു ഷെഡ്യൂള്‍. എന്നാല്‍ സ്‌റ്റേഡിയത്തിലെത്തി മിനിറ്റുകള്‍ കൊണ്ട് മെസി പുറത്തേക്ക് പോകാന്‍ തിടുക്കം കാട്ടുകയായിരുന്നു. സംഘാടനത്തില്‍ ഗുരുതരമായ വീഴ്‌ച്ചവന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍്ടടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മെസി പങ്കെടുത്ത ഹൈദരാബാദ്, മുംബൈ, ദല്‍ഹി എന്നിവിടങ്ങളിലെ പരിപാടികളെല്ലാം ഗംഭീരമായിരുന്നു. ആരാധകരും തൃപ്തരായാണ് മടങ്ങിയത്. കൊല്‍ക്കത്തയില്‍ പതിനായിരങ്ങള്‍ മുടക്കിയെത്തിയവര്‍ക്ക് വരെ ഒരു മിന്നായം പോലെയെങ്കിലും മെസിയെ കാണാന്‍ സാധിച്ചില്ല.
മെസിയുടെ പരിപാടിക്ക് പിന്നിലെ സാമ്പത്തിക കണക്കുകളും എസ്‌ഐടി പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഗോട്ട്(ഗ്രെയ്റ്റ് ഓഫ് ഓള്‍ ടൈം) ടൂര്‍ ഓഫ് ഇന്ത്യ എന്ന് പേരിട്ട പരിപാടിയുടെ മുഖ്യ സംഘാടകന്‍ ശതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെസി ഭാരതത്തിലെത്തുന്നതിനായി 89 കോടി രൂപ വാങ്ങിയതായി ശതാദ്രു ദത്ത മൊഴി നല്‍കിയെന്നാണ് വിവരം. 89 കോടിക്ക് പുറമെ 11 കോടി നികുതിയായും സര്‍ക്കാരിലേക്ക് നല്‍കേണ്ടി വന്നു. ആകെ 100 കോടി ചിലവായതായാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍ പുറത്തു വരുന്നത്.









