
ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ ക്രൂരമായ ആക്രമണം. സിർസൗലി ഗ്രാമത്തിൽ വിളനാശം വരുത്തിയ പന്നിയെ വലയിലാക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് ഓഫീസർ ശുഭം പ്രതാപ് സിംഗിനെ മൃഗം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ നിലത്തിട്ട് കീഴ്മേൽ മറിച്ച് ഏകദേശം രണ്ട് മിനിറ്റോളം പന്നി അക്രമം തുടർന്നു. സഹപ്രവർത്തകനെ രക്ഷിക്കാനായി മറ്റ് ഉദ്യോഗസ്ഥർ വടികളുമായി പന്നിയെ തല്ലിയോടിക്കാൻ ശ്രമിക്കുന്നതും ഒടുവിൽ സാഹസികമായി അദ്ദേഹത്തെ മോചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വൈറൽ വീഡിയോ ഇതിനകം 25 ലക്ഷത്തിലധികം പേരാണ് കണ്ടത്. പ്രകൃതിയിലെ ഏറ്റവും അപകടകാരികളായ ജീവികളിലൊന്നായ കാട്ടുപന്നിക്കുമുന്നിൽ സ്വന്തം ജീവൻ പണയപ്പെടുത്തി ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ധൈര്യത്തെ നിരവധി പേർ പ്രശംസിച്ചു. ജോലിസ്ഥലത്തെ അപകടസാധ്യതകളെയും വനംവകുപ്പിന് ആവശ്യമായ ആധുനിക സജ്ജീകരണങ്ങളുടെ കുറവിനെയും കുറിച്ച് വീഡിയോയ്ക്ക് താഴെ വലിയ ചർച്ചകളാണ് നടക്കുന്നത്.
The post വനംവകുപ്പ് ഉദ്യോഗസ്ഥനെ കുത്തിമറിച്ചിട്ട് കാട്ടുപന്നി; രക്ഷാപ്രവർത്തനത്തിനിടെ സംഭവിച്ചത് നടുക്കുന്ന ദൃശ്യങ്ങൾ appeared first on Express Kerala.









