
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്‌ത്തിയാണ് സ്മൃതി മന്ദാനയും സംഘവും വരവറിയിച്ചത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നത്.
അവസാന ഓവറിൽ 18 റൺസായിരുന്നു ആർസിബിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മുംബൈയുടെ വിശ്വസ്ത താരം നാറ്റ് സ്കീവർ ബ്രണ്ട് എറിഞ്ഞ ഓവറിൽ രണ്ട് കൂറ്റൻ സിക്സറുകളും ഒരു ബൗണ്ടറിയും അടിച്ചുകൂട്ടിയ നദീൻ മത്സരം ആർസിബിയുടെ കൈകളിലാക്കി. അവസാന പന്തിൽ രണ്ട് റൺസായിരുന്നു വിജയിക്കാൻ ആവശ്യം. സമ്മർദ്ദമേറിയ നിമിഷത്തിലും തകർപ്പൻ ബൗണ്ടറി നേടിയാണ് നദീൻ ഡി ക്ലർക്ക് ആർസിബിക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. നേരത്തെ ബോളിങ്ങിൽ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കൻ താരം ബാറ്റിംഗിലും മിന്നും പ്രകടനം നടത്തിയ ആർസിബിയുടെ വിജയശില്‍പ്പിയായി മാറുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്.
ഓപ്പണര്‍ അമേലിയ കെറിനെ(നാല്) പുറത്താക്കി മുംബൈയെ തുടക്കത്തിലെ പ്രതിസന്ധിയിലാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍ ലോറന്‍ ബെല്ലിന് സാധിച്ചു. പകരക്കാരിയായെത്തിയ നാറ്റ് സ്‌കൈവര്‍-ബ്രന്റിനെ വീഴ്‌ത്തിക്കൊണ്ട് നാദിനെ ഡി ക്ലെര്‍ക്കും റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച മേല്‍കൈ നേടിക്കൊടുത്തു. മത്സരത്തില്‍ ആകെ നാല് വിക്കറ്റ് ആണ് നാദിനെ ഡി ക്ലെര്‍ക് നേടിയത്. ഓപ്പണര്‍ ജി. കമാലിനുയുടെ(32) ചെറുത്തു നില്‍പ്പില്‍ കരയറി വന്ന മുംബൈയ്‌ക്കായി ഒടുവില്‍ മലയാളി താരം സജന സജീവന്‍ കാഴ്‌ച്ചവച്ച മിന്നല്‍ പ്രകടനമാണ് പൊരുതാവുന്ന ടോട്ടല്‍ സമ്മാനിച്ചത്.
മലയാളി താരം സജന സജീവന്റെ ഇന്നിങ്‌സാണ് മുംബൈയ്‌ക്ക് കരുത്തായത്. 25 പന്തില്‍ ഒരു സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 45 റണ്‍സ് നേടിയ സജനയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സജനയ്‌ക്ക് പുറമെ നിക്കോള കാരിയും(40) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(20) മുംബൈ ഇന്നിങ്‌സിലേക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നാല് ഓവര്‍ എറിഞ്ഞ ലോറെന്‍ ബെല്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ച നാദിനെ ഡി ക്ലെര്‍ക് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി. ശ്രേയങ്ക പാട്ടീല്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഒരു വിക്കറ്റ് വീഴ്‌ത്തി.
എന്നാൽ മറുപടി ബാറ്റിങ്ങിൽ ഗ്രേസ് ഹാരിസും (25) സ്മൃതി മന്ദാനയും (18) ചേർന്ന് ആർസിബിക്ക് മികച്ച തുടക്കം നൽകിയെങ്കിലും മധ്യ ഓവറുകളിൽ മുംബൈ ബോളർമാർ കളി വരുതിയിലാക്കി. എന്നാൽ വാലറ്റത്തെ കൂട്ടുപിടിച്ച് ഒറ്റയാൾ പോരാട്ടത്തിലൂടെ ഡി ക്ലർക്ക് അവിശ്വസനീയമായ ജയം പിടിച്ചെടുക്കുകയായിരുന്നു. 44 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്ത നദീനാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.









