
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 289 വീടുകളുടെ വാർപ്പ് പൂർത്തിയായിട്ടുണ്ട്. ഓരോ വീടും പൂർണ്ണമായും താമസയോഗ്യമായ നിലയിൽ, പ്ലംബിംഗ്, ഫ്ലോറിംഗ് ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കി മാത്രമേ ഗുണഭോക്താക്കൾക്ക് കൈമാറൂ എന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്ന് മന്ത്രി വിമർശിച്ചു. കടങ്ങൾ എഴുതിത്തള്ളുന്നതിന് സഹായിക്കേണ്ട ‘സെക്ഷൻ 13’ എടുത്തുകളഞ്ഞത് ദുരന്തബാധിതരെ കൂടുതൽ പ്രതിസന്ധിയിലാക്കി. കർണാടക സർക്കാർ വീട് നിർമ്മാണത്തിനായി 10 കോടി രൂപ നൽകിയപ്പോൾ കേന്ദ്രം സാമ്പത്തിക സഹായം നൽകാൻ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാന സർക്കാർ മാനുഷിക പരിഗണന നൽകി വാടകയും ജീവനോപാധിയും കൃത്യമായി ഉറപ്പാക്കുന്നുണ്ട്. വ്യാപാരികളുടെ നഷ്ടം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മറ്റൊരു സർക്കാരും നൽകാത്ത പിന്തുണയാണ് കേരളം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഇത് പഴയ സി.പി.എമ്മല്ല, ബി.ജെ.പിക്ക് ‘പഠിക്കുന്ന’ പാർട്ടിയാണ്, പേര് നോക്കി അവർ ചുവപ്പിനെ ഇല്ലാതാക്കും
1700-ഓളം തൊഴിലാളികളാണ് ദിവസേന ടൗൺഷിപ്പ് നിർമ്മാണത്തിൽ പങ്കാളികളാകുന്നത്. വീടുകൾക്ക് പുറമെ 11 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡുകൾ, ഒൻപത് ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയവയും ഇവിടെ സജ്ജമാകുന്നുണ്ട്. 2024 ഓഗസ്റ്റ് മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ 1183 പേർക്ക് സർക്കാർ കൃത്യമായി ധനസഹായം നൽകിയിട്ടുണ്ട്. ദുരന്തബാധിതരായ കുടുംബങ്ങളിലെ വ്യക്തികൾക്കും കിടപ്പുരോഗികളുള്ള കുടുംബങ്ങൾക്കും എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ് എന്നിവയിൽ നിന്ന് സഹായം നൽകുന്നത് തുടരുകയാണെന്നും മന്ത്രി വിശദീകരിച്ചു.
The post പുനരധിവാസം അതിവേഗം; മുണ്ടക്കൈ മാതൃകാ ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ അടുത്ത മാസം കൈമാറും appeared first on Express Kerala.









