മാലി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനൊരുങ്ങി മാലദ്വീപ് വിമാനക്കമ്പനിയായ മാൽദ്വീവിയൻ എയർലൈൻസ്. ഇന്ത്യയിൽനിന്ന് രണ്ടുലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നന്ദ്രേമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ ചെറിയ വിള്ളൽ വീണിരുന്നു. ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുകയും ചെയ്തു. ഇപ്പോൾ മാലദ്വീപിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ വിപുലപ്പെടുത്തുകയാണെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
‘ഞങ്ങൾക്ക് ഇന്ത്യയുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായി. ഇന്ത്യ ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണ്’ -മാൽദ്വീവിയൻ മാനേജിങ് ഡയറക്ടർ ഇബ്രാഹിം ഇയാസ് പറഞ്ഞു. ഇന്ത്യയിലെ 18 വർഷത്തെ സേവനം ആഘോഷിക്കുന്നതിനിടെയാണ് എയർലൈൻ അധികൃതരുടെ പ്രതികരണം.
കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും ആഴ്ചയിൽ അഞ്ച് വിമാന സർവിസുകളാണ് മാൽദ്വീവിയൻ എയർലൈൻസ് നടത്തുന്നത്. ഇന്ത്യയിൽനിന്ന് മാലദ്വീപിലേക്കുള്ള വിമാന സർവിസുകൾ വർധിപ്പിക്കുക എന്നതാണ് എയർലൈനിന്റെ ലക്ഷ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് സർവീസുകൾ ആരംഭിക്കുന്നതിനുള്ള നീക്കമാണ് എയർലൈൻസ് നടത്തുന്നത്. ഇന്ത്യൻ വിമാനക്കമ്പനികളും മാലദ്വീപിലേക്ക് സർവിസുകൾ നടത്തുന്നുണ്ട്.
കഴിഞ്ഞവർഷം 1.3ലക്ഷം ഇന്ത്യക്കാർ മാലദ്വീപ് സന്ദർശിച്ചിരുന്നു. ഒരു ലക്ഷത്തിലധികം ഇന്ത്യക്കാർ മാലദ്വീപിൽ സ്ഥിര താമസക്കാരായുമുണ്ട്. ഞങ്ങളുടെ എയർലൈൻ പ്രധാനമായും ഒരു അവശ്യ സേവനമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള നിരവധി സ്വകാര്യ ജെറ്റുകൾ വിനോദസഞ്ചാരികളെ കൊണ്ടുവരുന്നതിനായി മാലദ്വീപിലേക്ക് പറക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസം മേഖല വളർത്തുന്നതിനായി ടൂർ ഓപ്പറേറ്റർമാരുമായും സർക്കാർ വകുപ്പുകളുമായും എയർലൈൻ ഇടപഴകുന്നുണ്ടെന്ന് മാലദ്വീപിൽ സർവീസ് നടത്തുന്ന ഐലൻഡ് ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ ചെയർമാൻ അഹമ്മദ് ഷഫീയു പറഞ്ഞു. മാലദ്വീപിന്റെ ടൂറിസം വിപുലപ്പെടുത്തുന്നതിന് മാത്രമല്ല, ഇന്ത്യയിലെ വിനേദസഞ്ചാര കേന്ദ്രങ്ങൾ മാലദ്വീപിന് പരിചയപ്പെടുത്തുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






