
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കൻ കമ്പനികൾക്കെതിരെ ഗുരുതരമായ ഭീഷണിയുമായി ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ വൻകിട കമ്പനികളെ തങ്ങളുടെ സൈനിക ലക്ഷ്യങ്ങളായി പരിഗണിക്കുമെന്ന് ഐആർജിസി പ്രഖ്യാപിച്ചു.
അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങളിലും ആസൂത്രിത കൊലപാതകങ്ങളിലും അമേരിക്കൻ ഐടി-നിർമിത ബുദ്ധി കമ്പനികൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാനെതിരായ ഓരോ ഭീകരവാദ പ്രവർത്തനത്തിനും പകരമായി ഈ കമ്പനികളുടെ ആഗോളതലത്തിലുള്ള കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
യുദ്ധം മുറുകുന്നതോടെ ഗൾഫ് മേഖലയിലെ അമേരിക്കൻ കമ്പനികളുടെ ശതകോടികളുടെ നിക്ഷേപം ആശങ്കയിലായിരിക്കുകയാണ്. ഈ മാസം ആദ്യം യുഎഇയിലെ ആമസോൺ വെബ് സർവീസസിന്റെ ഡേറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചിരുന്നു. മേഖലയിലെ അത്യാധുനിക ഐടി ഇൻഫ്രാസ്ട്രക്ചറുകളെയും എഐ പദ്ധതികളെയും ലക്ഷ്യമിട്ടുള്ള നീക്കം ആഗോള സാങ്കേതിക വിപണിയെ തന്നെ ബാധിച്ചേക്കാം.
ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ, സമുദ്രാന്തർ ഭാഗത്തുകൂടി കടന്നുപോകുന്ന ഇന്റർനെറ്റ് കേബിളുകളെയും ഇറാൻ ലക്ഷ്യമിടുമെന്ന ഭീതി ശക്തമാണ്. ആഗോള ഇന്റർനെറ്റ് വിനിമയത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ മേഖലയിലെ കേബിളുകൾക്ക് കേടുപാട് സംഭവിച്ചാൽ അത് ആഗോളതലത്തിൽ തന്നെ ഡിജിറ്റൽ വിനിമയം തടസ്സപ്പെടാൻ കാരണമാകും.
The post ഇറാന്റെ ലക്ഷ്യം അമേരിക്കൻ ടെക് ഭീമന്മാർ! മൈക്രോസോഫ്റ്റിനും ആപ്പിളിനും ഗൂഗിളിനും ഐആർജിസിയുടെ ഭീഷണി appeared first on Express Kerala.








