ചെന്നൈ ∙ വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തർ’ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ തെലുങ്ക് നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിൽസ പുരോഗമിക്കുന്നതിനിടെയാണു മരണം.
തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമെ ബോഡി ബിൽഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.