ദുബൈ: ശൈത്യകാല ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിലെ ഖർമൻ ക്യാമ്പ് സന്ദർശിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മക്കളായ ശൈഖയും റാശിദും ഒപ്പമുണ്ടായിരുന്നു. മകൻ റാശിദ് ഇൗന്തപ്പനയിൽ കയറുന്ന ഫോട്ടോയും ശൈഖ് ഹംദാൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. ഇമാറാത്തി കുടുംബങ്ങൾ ഒത്തുചേരുന്ന പ്രധാന ഡസർട്ട് ക്യാമ്പുകളിൽ ഒന്നാണ് ഖർമൻ ക്യാമ്പ്.
യു.എ.ഇയുടെ പൈതൃകമായ വൈദഗ്ധ്യങ്ങളും അനുഭവങ്ങളും പ്രായമായവർ ഇവിടെ എത്തുന്ന യുവതലമുറക്ക് പകർന്നു നൽകാറുണ്ട്. മൊബൈൽ സ്ക്രീനുകളിൽ നിന്ന് മാറി യുവതലമുറക്ക് ലളിതമായ ജീവിതശൈലി മനസ്സിലാക്കാനുള്ള സുവർണാവസരം കൂടിയാണിത്. ഒട്ടകങ്ങളെ നിയന്ത്രിക്കൽ, വെടിവെക്കൽ, പനമരങ്ങൾ കൊയ്തെടുക്കൽ, ഫാൽക്കൺറി തുടങ്ങിയ പരമ്പരാഗത വൈദഗ്ധ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കും. മാതാപിതാക്കളെ കുട്ടികളുമായി ഒരുമിച്ച് കൊണ്ടുവരികയും മൂല്യങ്ങൾ വർധിപ്പിക്കുകയും ഓർമയിൽ ആഴത്തിൽ പതിപ്പിക്കുന്ന വിധത്തിൽ വ്യക്തിത്വം കൈമാറുകയും ചെയ്യുന്നതിന് ഈ സംവേദനാത്മക അനുഭവങ്ങൾ സഹായിക്കുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു.









